ദി ഫാമിലി മാൻ എന്ന ആമസോണ്‍ പ്രൈമിന്റെ വെബ് സീരീസിനെതിരെ വിമർശനവുമായി ആർഎസ്എസ്. പരന്പര തീവ്രവാദത്തെ മഹത്വവത്കരിക്കുന്നെന്നും ദേശവിരുദ്ധത പ്രചരിപ്പിക്കുന്നെന്നുമാണു പരന്പരയിലെ ചില രംഗങ്ങൾ എടുത്തുകാട്ടി ആർഎസ്എസ് മാസികയായ പാഞ്ചജന്യ വിമർശനം ഉന്നയിക്കുന്നത്. പാഞ്ചജന്യത്തിന്റെ ഓണ്‍ലൈൻ വിഭാഗത്തിലാണു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഫ്സ്പ പോലുള്ള നിയമങ്ങൾ കാഷ്മീർ ജനതയെ അടിച്ചമർത്തുകയാണെന്നു സീരീസിലെ എൻഐഎ ഉദ്യോഗസ്ഥയായ കഥാപാത്രം പറയുന്നുണ്ടെന്നും ഇതിലൂടെ യുവാക്കൾ ഭീകരവാദികളാകുന്നതിനെ മഹത്വവത്കരിക്കുകയാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സേക്രഡ് ഗെയിംസ്, ഘോൾ തുടങ്ങിയ വെബ് സീരീസുകൾ ഹിന്ദുത്വവാദത്തിന് എതിരാണെന്നും ലേഖനം പറയുന്നു.
ഫോണ്‍, ഇന്റർനെറ്റ് സംവിധാനങ്ങൾ വിലക്കി കാഷ്മീരികളെ ഇന്ത്യൻ ഭരണകൂടം അടിച്ചമർത്തുകയാണെന്നെന്നും, ഇന്ത്യൻ ഭരണാധികാരികളും തീവ്രവാദികളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് പരന്പരയിലെ ഒരു എൻഎഐ ഉദ്യോഗസ്ഥയായ കഥാപാത്രം ചോദിക്കുന്നു. മറ്റൊന്നിൽ സായുധ സേനയുടെ പ്രത്യേക അധികാര നിയമം പോലുള്ള നിമമങ്ങൾക്കെതിരെയും അവർ സംസാരിക്കുന്നുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
2002-ലെ ഗുജറാത്ത് കലാപത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു യുവാവാണു പിന്നീടു തീവ്രവാദത്തിലേക്കു തിരിയുന്നതെന്നു വെബ് സീരീസ് പറയുന്നു. മുന്നൂറിൽ അധികം ഹിന്ദുക്കൾ അന്നത്തെ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ ആരും ഇതുവരെ ഭീകരതയിലേക്കു തിരിയാത്തതെന്നും ലേഖനം ചോദിക്കുന്നു.
ബോളിവുഡ് നടൻ മനോജ് ബാജ്പേയി മുഖ്യവേഷത്തിൽ എത്തുന്ന പരന്പര അടുത്തിടെയാണ് ആമസോണ്‍ പ്രൈമിൽ പുറത്തിറക്കിയത്. എൻഐഎ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബാജ്പേയി അഭിനയിക്കുന്നത്. രാജ് നിധിമോരുവും കൃഷ്ണ ഡി.കെയുമാണു പരന്പരയുടെ സംവിധായകർ. മലയാളി നടൻ നീരജ് മാധവ്, ദിനേശ് പ്രഭാകർ, നടി പ്രിയാമണി എന്നിവരും പരന്പരയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
"ദി ഫാമിലി മാൻ’ ദേശവിരുദ്ധം; ആമസോണ്‍ സീരീസിനെതിരെ ആർഎസ്എസ്
01:29 PM Sep 29, 2019 | Deepika.com