ഉത്തരേന്ത്യയിൽ പ്രളയത്തിൽപ്പെട്ട മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സിനിമ സംഘത്തെ രക്ഷിച്ചു. ഹിമാചലിലെ ഛത്രുവിൽ കുടങ്ങിയ ഇവരെ സംഘത്തെ മണാലിയിൽ എത്തിച്ചു. ഇവർക്കൊപ്പം കുടുങ്ങിയ വിനോദസഞ്ചാരികളെയും രക്ഷപെടുത്തി.
മഞ്ജുവും സംഘവും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു. പ്രളയബാധിത മേഖലയിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തി കൊക്ചാർ ബേസ് ക്യാമ്പിലേക്ക് മാറ്റുകയാണ്. ഇവർക്ക് ഭക്ഷണം അടക്കം എത്തിച്ചെന്നും വി.മുരളീധരൻ മാധ്യമങ്ങളെ അറിയിച്ചു.
സനൽകുമാർ ശശിധരന്റെ കയറ്റം എന്ന സിനിമ ചിത്രീകരണത്തിന് ഛത്രുവിൽ എത്തിയ മുപ്പതോളം പേർ അടങ്ങിയ സംഘമായിരുന്നു കുടുങ്ങിയത്. മണ്ണിടിച്ചിൽ മൂലം യാത്ര മുടങ്ങിയെന്നും സംഘം ഭക്ഷണ പ്രതിസന്ധി നേരിടുന്നുണ്ടെന്നും മഞ്ജു സഹോദരൻ മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ വിവരം അറിയിച്ചിരുന്നു.
പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറുമായി വി.മുരളീധരൻ ഫോണിൽ സംസാരിച്ചിരുന്നു.
മഞ്ജുവിനെയും സംഘത്തെയും രക്ഷപെടുത്തി; മണാലിയിൽ എത്തിച്ചു
05:06 PM Aug 20, 2019 | Deepika.com