പനമരം: പഞ്ചായത്തിലെ നീർവാരത്തും പരിസര പ്രദേശങ്ങളിലും ആഴ്ചകളായി കുടിവെള്ളം മുടങ്ങിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ നീർവാരത്ത് പ്രവർത്തിക്കുന്ന ജലനിധി പദ്ധതിയുടെ ഓഫീസ് ജീവനക്കാരെ ഉപരോധിച്ചു. ഉപരോധത്തിനിടെയുണ്ടായ വാക്കുതർക്കം ചെറിയ തോതിലുള്ള സംഘർഷത്തിൽ കലാശിച്ചു. നീർവാരത്തും പരിസരത്തുമായി ജലനിധി പദ്ധതിയിൽ 500 ഓളം ഉപഭോക്താക്കളാണുള്ളത്. പുഴയിൽനിന്നും വെള്ളം പന്പ് ചെയ്യുന്ന മോട്ടോർ നന്നാക്കാനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ ജലനിധി അധികൃതർ തയാറാകാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. ജലനിധി പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേട് നടന്നതായും നാട്ടുകാർ ആരോപിച്ചു. കൊടും വരൾച്ച നേരിടുന്ന ഈ സമയത്ത് അധികൃതരുടെ അനാസ്ഥയാണ് കഴിഞ്ഞ ഒരാഴ്ചയായി ജലവിതരണം തടസപ്പെടാൻ കാരണം. നേരത്തെ വാട്ടർ അഥോറിറ്റിക്കായിരുന്നു ജല വിതരണത്തിന്റെ ചുമതല. പിന്നീട് ജലനിധി പദ്ധതി വന്നതോടെ പന്പ്ഹൗസും ജലവിതരണവും ജലനിധി ഏറ്റെടുക്കുകയായിരുന്നു. നീർവാരത്തെ ജലവിതരണം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അജയൻ, പ്രസന്നൻ, ടി.സി. ജോയി, കെ.ടി. ഷിജു, ശശി തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.