മാനന്തവാടി: ജില്ലാ ആശുപത്രിയിലെ സർജറി വാർഡിൽ പ്രാവുകളുടെ ശല്ല്യം രൂക്ഷമായതിനെ തുടർന്ന് ഓപ്പറേഷൻ തിയറ്ററിന്റെ പ്രവർത്തനം സ്തംഭിച്ചു. ഓപ്പറേഷൻ തിയേറ്ററുൾപ്പെടുന്ന കെട്ടിടത്തിന്റെ സീലിംഗിന് മുകളിൽ പ്രാവിന്റെയും എലിയുടെയും ശല്ല്യം രൂക്ഷമായതോടെ അണുബാധയുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് നടപടി. പുതിയകെട്ടിടത്തിന്റെ സീലിംഗിനിടയിലുള്ള വിടവിലൂടെയാണ് പ്രാവുകളും എലികളും കയറുകയും അതീവശുചിത്വ മേഖലയായ ഓപ്പറേഷൻ തിയേറ്ററടക്കം മലിനപ്പെടുത്തുകയും ചെയ്തത്. കെട്ടിടത്തോടനുബന്ധിച്ചുള്ള സീലിംഗ് സ്ഥാപിക്കുന്നതിലെ പിഴവുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാക്കിയത്. ഇന്നലെയും ഇന്നുമായി നടത്താനിരുന്ന 25 ഓളം ശസ്ത്രക്രിയകൾ മുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർ കെട്ടിട നിർമാതാക്കളായ ജില്ലാ നിർമിതി കേന്ദ്രം അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. നേത്രരോഗം, അസ്ഥിരോഗം, ഉദരസംബന്ധമായ രോഗം തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകളാണ് പ്രധാനമായും ഈ സർജിക്കൽ കോംപ്ലക്സിൽ നടക്കുന്നത്. പ്രസവ വാർഡിലെ ഓപ്പറേഷൻ തിയേറ്ററിന് മുകളിലും സീലിംഗിലെ പിഴവുകൾ കാരണം സമാന ഭീഷണി നേരിടുന്നുണ്ട്. നാളെയും മറ്റന്നാളുമായി അറ്റകുറ്റപണികൾചെയ്ത് സീലിംഗിലെ പിഴവുകൾ മാറ്റാമെന്നാണ് നിർമിതികേന്ദ്രം അധികൃതർ പറഞ്ഞിരിക്കുന്നത്. അറ്റകുറ്റപണികൾക്ക് ശേഷം ഒരുദിവസം ശുചീകരണത്തിനായും വേണ്ടിവരും.