പുൽപ്പള്ളി: ജില്ലയിലെ മൂന്ന് ഡിപ്പോകളിലും കെഎസ്ആർടിസി ബസുകളുടെ അവസ്ഥയെ പറ്റി കർശന പരിശോധന നടത്തണമെന്ന് പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളുടെ തകരാറുകൾ മൂലം പലപ്പോഴും റിസർവ് ചെയ്ത് യാത്ര ചെയ്യുന്ന യാത്രക്കാർ പെരുവഴിയിൽ നിർക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ മൂന്ന് ഡിപ്പോകളിലെയും ടിപി, ആർടി, ആർആർ സീരിയലുകളിലുള്ള ബസുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. സ്റ്റോപ്പ് കാലാവധിയായ ഈ ബസുകൾ നിരത്തിലിറങ്ങുന്പോൾ പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നു. ബത്തേരി ഡിപോയിലെ ഡിപോവാനിന് 30 വർഷം പഴക്കമുണ്ട്. മോട്ടോർ വാഹന വകുപ്പ് കർശനമായി കെഎസ്ആർടിസി ബസുകളിൽ പരിശോധന നടത്തണം. നിലവിൽ ദീർഘ ദൂരങ്ങളിൽ നിന്നും വരുന്ന സർവീസുകൾക്ക് ഡീസൽ നൽകാതെയും സമയക്രമം തെറ്റിച്ചുകൊണ്ടും വരുമാനം കുറച്ച് കോർപറേഷനെ നഷ്ടത്തിലാക്കുന്നു. ഇതിനെല്ലാം ദുരിതം അനുഭവിക്കുന്നത് യാത്രക്കാരാണ്-ഭാരവാഹികൾ പറഞ്ഞു. സുനിൽ ഡി. വാഴയിൽ, സാബു ശിശിരം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.