മൂവാറ്റുപുഴ: കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയെ അവഗണിച്ചെന്ന് ഇൻഫാം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കാർഷികോത്പന്നങ്ങളുടെ സംഭരണ, സംസ്കരണ, വിപണന മേഖലകളെ ഉത്തേജിപ്പിക്കുന്നതിനോ ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കി വരുമാന സ്ഥിരത നേടുന്നതിനോ പര്യാപ്തമായ യാതൊരു പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ചിരുന്ന കർഷകർക്ക് വൻ തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്നും യോഗം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ജോയി പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ട്രസ്റ്റി എം.സി. ജോർജ് ബജറ്റ് അവലോകനം നടത്തി. ഇൻഫാം സംസ്ഥാന കണ്‍വീനർ ജോസ് ഇടപ്പാട്ട്, വൈസ് ചെയർമാൻ മൊയ്തീൻ ഹാജി, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, മേഖല കണ്‍വീനർമാരായ റോയി വള്ളമറ്റം, കെ.പി. വർക്കി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സണ്ണി കുറുങ്ങാട്ട് സ്വാഗതവും, ട്രഷറർ സണ്ണി അരഞ്ഞാണിയിൽ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ തീരുമാനം കേരളത്തിൽ നിന്നുള്ള എംപി മാർക്ക് അയച്ചുനൽകാനും യോഗം തീരുമാനിച്ചു.