കൽപ്പറ്റ: ജില്ലയിലെ ക്വാറി മേഖല നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജില്ല കളക്ടർ ഡോ. ബി.എസ്. തിരുമേനി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്വാറി ഉടമകൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ക്വാറികൾ പ്രവർത്തനം നിർത്തിയത്. കോടതിയുടെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വ്യവസ്ഥകൾക്ക് വിധേയമായി പാറമടകൾ പ്രവർത്തിക്കുന്നതിന് തടസമില്ല. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചെറുകിട ക്വാറികൽ അടക്കമുള്ളവ തുറന്ന്പ്രവർത്തിക്കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് ക്വാറി ഉടമകൾ ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് വലിയ കോട്ടമുണ്ടാക്കാത്ത വിധം പാറമടകൾ അനുവദിക്കാനുള്ള ശ്രമങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.