കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ വിദ്യാർഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനു സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് പോലീസിന് ഒരു മാസം കൂടി സമയം അനുവദിച്ചു. കളക്ടറേറ്റ് സമ്മേളന ഹാളിൽ നടന്ന സിറ്റിംഗിലാണ് കേസ് പരിഗണിച്ചത്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഫോറൻസിക്, കെമിക്കൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും സാക്ഷിമൊഴിയെടുക്കലും പൂർത്തിയായിട്ടില്ലെന്നും പോലീസ് അറിയിച്ചതിനാലാണ് ഒരു മാസം കൂടി സമയം അനുവദിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. ഷംനയുടെ പിതാവാണ് കമ്മീഷനു പരാതി നൽകിയത്.