ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ നാലാംയിൽ കല്ലിങ്കര റോഡിൽ സ്വകാര്യ വ്യക്തിയുടെ തേയില തോട്ടത്തിലെ നാൽപ്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ പുലിയെ മണിക്കൂറുകളോളം നടത്തി പരിശ്രമത്തിനൊടുവിലും പുറത്തെത്തിക്കാൻ സാധിച്ചില്ല. തിങ്കളാഴ്ച രാത്രിയിലാണ് അഞ്ച് വയസ് പ്രായംതോന്നിക്കുന്ന പുലി കിണറ്റിൽ വീണത്. അബദ്ധത്തിൽ കിണറ്റിൽ ചാടുകയായിരുന്നു. കിണറ്റിൽ വെള്ളം കുറവായിരുന്നു. പുലി പിന്നീട് കിണറിലെ റിംഗിന് മുകളിൽ നിലയുറപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ തൊഴിലാളികളാണ് പുലിയെ കണ്ടത് ഉടനെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഡിഎഫ്ഒ പി.കെ. ദിലീപ്, റേഞ്ചർമാരായ രാജേന്ദ്രൻ, ഗണേഷൻ, മനോഹരൻ, ഡിവൈഎസ്പി ശ്രീനിവാസലു, എസ്ഐ റഹീം, പോലീസുകാരനായ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി പുലിയെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പുലി കിണറ്റിൽ തന്നെ കഴിയുകയാണ്. ഏണി വെച്ച് കൊടുത്ത് വനംവകുപ്പ് പരിസരത്ത് ക്യാന്പ് ചെയ്യുകയാണ്.
പുലി കിണറ്റിൽ വീണ വിവരം അറിഞ്ഞ് പരിസര പ്രദേശങ്ങളിൽ നിന്ന് നൂറുക്കണക്കിന് ആളുകളാണ് സംഭവസ്ഥലത്തെത്തിയത്. പോലീസ് നന്നേ പാടുപെട്ടാണ് ജനങ്ങളെ പരിസരത്ത് നിന്ന് മാറ്റിയത്. അതേസമയം പുലിയെ ഈ മേഖലയിൽ വനത്തിൽ വിടരുതെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
പുലി കിണറ്റിൽ വീണ വിവരം അറിഞ്ഞ് പരിസര പ്രദേശങ്ങളിൽ നിന്ന് നൂറുക്കണക്കിന് ആളുകളാണ് സംഭവസ്ഥലത്തെത്തിയത്. പോലീസ് നന്നേ പാടുപെട്ടാണ് ജനങ്ങളെ പരിസരത്ത് നിന്ന് മാറ്റിയത്. അതേസമയം പുലിയെ ഈ മേഖലയിൽ വനത്തിൽ വിടരുതെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.