തൃക്കരിപ്പൂർ: ആക്ഷേപഹാസ്യം ഭാവിതലമുറയിൽ ഭദ്രമാണെന്ന സൂചന നൽകുകയാണ് കലോത്സവത്തിലെ കാർട്ടൂൺ മത്സരഫലം. എച്ച്എസ്എസ് വിഭാഗത്തിലെ എപിഎൽ/ബിപിഎൽ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ വരച്ച കാർട്ടൂണിന് കേന്ദ്ര–സംസ്‌ഥാനത്തിലെ ആനുകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുന്നതായിരുന്നു. ഐപിഎൽ ക്രിക്കറ്റിന്റെ പശ്ചാത്തിൽ കേരളത്തിന് റേഷൻ നിരോധിച്ച സംഭവമാണ് ഉദുമ ജിഎച്ച്എസ്എസിലെ എൻ.വൈശാഖ് വരച്ചുകാട്ടിയത്. നരേന്ദ്രമോദി, അമിത് ഷാ, തോമസ് ഐസക്ക്, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, ഇ.പി.ജയരാജൻ, വി.എസ്.അച്യുതാനന്ദൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ തെരുവുനായയും മനുഷ്യരും വിഷയത്തിൽ ആയിരുന്നു മത്സരം. തെരുവുനായശല്യത്തിൽ രക്ഷയില്ലാതെയോടുന്ന മുഖ്യമന്ത്രി പിണറായി വിജയനെയാണ് പെരിയ ജിഎച്ച്എസ്എസിലെ കൃഷ്ണകുമാർ വരച്ചത്. പുറകേ റൺ പിണറായി റൺ എന്നു പറയുന്ന നരേന്ദ്രമോദിയേയും ചിത്രത്തിൽ കാണാം.