കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയിലെ പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളജിലെത്തിയ സിനിമാ–സീരിയൽ സഹ സംവിധായകനെയും മൂന്നു സുഹൃത്തുക്കളെയും ഒരു സംഘം ആക്രമിച്ചതായി പരാതി. വയറിനും കൈകാലുകൾക്കും പരിക്കേറ്റ സംവിധായകൻ ജെഫ്രിൻ ജെറാർഡ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകുന്നേരം ജെഫ്രിൻ സുഹൃത്തുക്കളായ രാഹുൽ മുല്ലശേരി, പത്രപ്രവർത്തക വിദ്യാർഥി ശ്രീലക്ഷ്മി, നീലേശ്വരത്തെ നവജിത് നാരായണൻ എന്നിവരോടൊപ്പമാണ് മെഡിക്കൽ കോളജ് ജീവനക്കാരിയായ നവജിത്തിന്റെ മാതാവിനെ കാണാനെത്തിയത്. ജെഫ്രിൻ ചുവന്ന മുണ്ടാണു ഉടുത്തിരുന്നത്. ഇതുകണ്ട പറക്കളായിലെ ഒരു സംഘം ചുവന്ന മുണ്ടഴിച്ച് മാറ്റണമെന്നു നിർദേശിക്കുകയായിരുന്നുവത്രെ. ഇതിനു തയാറാകാതായപ്പോൾ മർദിച്ചു. തടയാനെത്തിയ കൂട്ടുകാർക്കും മർദനമേറ്റു. ഇവർ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഒരു സംഘം ഇവിടെയും ഭീഷണിപ്പെടുത്താനെത്തി. ഇതേത്തുടർന്നാണ് കണ്ണൂർ എകെജിആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവം സംബന്ധിച്ച്പരാതി കിട്ടിയില്ലെങ്കിലും അന്വേഷണം നടത്തുന്നുണ്ടെന്നു അമ്പലത്തറ പോലീസ് അറിയിച്ചു.