മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിനു നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ് ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ സമ്മാനിക്കും.
എം.ജി.ആർ. നായകനായ "പാശം’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷീല 1962ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത"ഭാഗ്യജാതക’ത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ആദ്യപുരസ്കാരം നേടിയത് ഷീലയാണ്. 2004ൽ "അകലെ’ എന്ന ചിത്രത്തിനു മികച്ച സ്വഭാവനടിക്കുള്ള ദേശീയ പുരസ്കാരവും ഷീല നേടി.
ഒരേ നായകനടനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാവേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റിക്കാർഡിന് ഉടമയാണ് ഷീല. പ്രേംനസീറിനോടൊപ്പം 130 ഓളം ചിത്രങ്ങളിൽ ഷീല അഭിനയിച്ചു.
ഷീലയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം
09:24 AM Jun 05, 2019 | Deepika.com