രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും സംവിധായകന് വി.എ. ശ്രീകുമാര മേനോനും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ജൂണ്‍ 12നു പരിഗണിക്കാന്‍ മാറ്റി. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെക്കിട്ടാന്‍ എം.ടി നല്കിയ കേസില്‍ തര്‍ക്കപരിഹാരത്തിനു മധ്യസ്ഥനെ വയ്ക്കണമെന്നാവശ്യപ്പെട്ടു താന്‍ നല്കിയ ഹര്‍ജി കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെതിരേയാണു ശ്രീകുമാര മേനോന് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ശ്രീകുമാര മേനോന്റെ ഹര്‍ജി തള്ളിയ ജില്ലാ കോടതി വിധിയില്‍ ഈ വിഷയത്തില്‍ തര്‍ക്കം നിലവിലുണ്ടെന്നു തെറ്റായി പറഞ്ഞിട്ടുണ്ടെന്നും വിധിയിലെ ഈ ഭാഗം റദ്ദാക്കണമെന്നുമാണ് എം.ടിയുടെ ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി പരിഗണിക്കവേ 1,000 കോടി രൂപ ചെലവു വരുന്ന സിനിമയ്ക്കു വേണ്ടി 18 കോടിയോളം രൂപ ചെലവിട്ടെന്നും കേസിനെത്തുടര്‍ന്നു ചിത്രത്തിന്റെ നിര്‍മാതാവ് പിന്മാറിയെന്നും ശ്രീകുമാരമേനോന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എം.ടിയുടെ ഹര്‍ജിയില്‍ ശ്രീകുമാരമേനോന് മറുപടി സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി, ഹര്‍ജികള്‍ ജൂണ്‍ 12 ലേക്കു മാറ്റുകയായിരുന്നു.
നോവല്‍ സിനിമയായി കാണാന്‍ ആഗ്രഹമുള്ളതിനാലാണ് തിരക്കഥ നല്‍കിയതെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ എടുക്കാമെന്ന കരാറിലാണു നാലു വര്‍ഷം മുമ്പ് ശ്രീകുമാര മേനോന് തിരക്കഥ വാങ്ങിയതെന്നും എം.ടിയുടെ ഹര്‍ജിയില്‍ പറയുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടത്.
കരാറില്‍ തര്‍ക്കമില്ലെന്നും മധ്യസ്ഥനെ നിയോഗിക്കേണ്ടതില്ലെന്നുമായിരുന്നു മുന്‍സിഫ് കോടതിയുടെ വിധി. ഇതിനെതിരേ ശ്രീകുമാര മേനോന് നല്കിയ അപ്പീലില്‍ മധ്യസ്ഥനെ നിയോഗിക്കേണ്ടതില്ലെന്ന മുന്‍സിഫ് കോടതിയുടെ നിലപാട് കോഴിക്കോട് ജില്ലാ കോടതി ശരിവച്ചെങ്കിലും ചില തര്‍ക്കങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നു നിരീക്ഷിച്ചു. ഈ പരാമര്‍ശം നീക്കണമെന്നാണ് എം.ടിയുടെ ആവശ്യം.
രണ്ടാമൂഴം; എം.ടിയുടെയും സംവിധായകന്റെയും ഹര്‍ജികള്‍ മാറ്റി
10:18 AM May 22, 2019 | Deepika.com