രാജ്യത്തെ കോവിഡ് രോഗ മുക്തി നിരക്ക് 25.19 ശതമാനത്തിൽ എത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനം ഇരട്ടിക്കുന്നതിന്റെ നിരക്ക് 11 ദിവസമായി വർധിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 8324 പേർ രോഗ വിമുക്തരായി.
ഇന്നലെ വൈകുന്നേരം വരെ 24 മണിക്കൂറിനുള്ളിൽ 1718 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 33,050 ആയി. 1074 പേർ മരിച്ചു. നിലവിലെ കോവിഡ് മരണ നിരക്ക് 3.2 ശതമാനാണ്. മരിച്ചവരിൽ 65 ശതമാനം പേർ പുരുഷൻമാരും 35 ശതമാനം സ്ത്രീകളുമാണ്.
ഡൽഹി, യുപി, ജമ്മു കാഷ്മീർ, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ ഇരട്ടിപ്പ് നിരക്ക് 11-20 ദിവസമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
തമിഴ്നാട്ടില്‍ ഇന്നലെ റിക്കാര്‍ഡ് കേസുകള്‍
ചെന്നൈ: കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന തമിഴ്നാട്ടില്‍ ഇന്നലെ 161 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായി മൂന്നു ദിവസം തമിഴ്നാട്ടില്‍ നൂറിലധികം പേര്‍ക്ക് രോഗമുണ്ടായത് ആശങ്ക വര്‍ധിപ്പിക്കുന്നു. ആകെ രോഗികള്‍ 2323 ആണ്. മരണം 27. ഇന്നലെ രോഗം ബാധിച്ചവരില്‍ രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞും എണ്പത്തിയൊന്നുകാരനും ഉള്‍പ്പെടുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ചെന്നൈയിലാണ്.
ബംഗാളില്‍ 11 മരണം
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്നലെ കോവിഡ് ബാധിച്ച് 11 പേര് മരിച്ചു. ഇതോടെ ആകെ മരണം 33 ആയി. ഒറ്റ ദിവസമുണ്ടായ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്നലത്തേത്. 24 മണിക്കൂറിനുള്ളില്‍ 37 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 744 ആയി. അതേസമയം, ബംഗാളില്‍ 758 രോഗികളുണ്ടെന്നാണു കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.
രാജ്യത്തെ കോവിഡ് രോഗ മുക്തി നിരക്ക് 25.19%
02:57 PM May 01, 2020 | Deepika.com