ഇറ്റലിയിൽ കൊറോണ വ്യാപനത്തെത്തുടർന്ന് രണ്ടു മാസത്തോളം അടച്ചുപൂട്ടിയ വിമാനത്താവളങ്ങളായ റോമിലെ സിയാംപിനോയും ഫ്ളോറൻസിലെ പെരെറ്റോളയും വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. യാത്രാ വിമാനങ്ങൾക്കായി മേയ് നാലിനു വിമാനത്താവളങ്ങൾ വീണ്ടും തുറക്കുമെന്നു ഗതാഗത മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
സ്ക്രീനിംഗ് സംവിധാനം പരീക്ഷിക്കാൻ അനുവദിക്കുമെന്നു മന്ത്രാലയം വിശദീകരിച്ചു. റോമിലെ ദ്വിതീയ വിമാനത്താവളമാണ് സിയാംപിനോ. ഇതു കൂടുതലും ഉപയോഗിക്കുന്നത് റയാനെയറും മറ്റു ചെലവു കുറഞ്ഞ വിമാനക്കന്പനികളുമാണ്.
കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്നു മിക്ക വിമാനക്കന്പനികളും ഇറ്റലിയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചതിനാൽ മാർച്ച് 13 മുതൽ രണ്ടു വിമാനത്താവളങ്ങളും അടച്ചിരുന്നു.
മേയ് നാലു മുതൽ ഇറ്റലി രണ്ടു മാസത്തെ ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടത്തിലേക്കു നീങ്ങും. നിയന്ത്രണങ്ങൾ നിലനിൽക്കുമെങ്കിലും കൂടുതൽ ആളുകൾ ജോലിയിലേക്കു മടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.
ഇറ്റലിയിലേക്കുള്ള യാത്രയ്ക്കുള്ള നിലവിലുള്ള നിയന്ത്രണങ്ങൾ ഇളവുനൽകുമെന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത വർഷം വരെ വിദേശ സഞ്ചാരികളെ രാജ്യത്തു പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽനിന്ന് ഇറ്റലിയും പിൻവാങ്ങിയിട്ടുണ്ട്. അതേസമയം, ജർമൻ സർക്കാർ ലോകവ്യാപകമായ യാത്രാ മുന്നറിയിപ്പുകൾ ജൂണ്‍ പകുതി വരെയേ നീട്ടിയിട്ടുള്ളൂ. കൊറോണ വൈറസ് ബാധയെത്തുടർന്നു മാർച്ചിൽ പ്രഖ്യാപിച്ച മുന്നറിയിപ്പാണിത്.
ടൂറിസത്തിനായി സ്വിറ്റ്സർലൻഡും
ജനീവ: 2021 വരെ അവധിക്കാല ആഘോഷങ്ങളും വിനോദ സഞ്ചാരങ്ങളും അനുവദിക്കില്ലെന്ന നിലപാട് സ്വിറ്റ്സർലൻഡ് സർക്കാർ തിരുത്തുന്നു. നിശ്ചയിച്ചതിന് ഒരു മാസത്തിലേറെ മുൻപേ ലോക്ക്ഡൗണിൽ വ്യാപകമായ ഇളവുകൾ അനുവദിക്കാൻ സ്വിസ് സർക്കാർ തീരുമാനമെടുത്തതിനു പിന്നാലെയാണ് ഈ വർഷംതന്നെ ടൂറിസം മേഖലയും തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം വന്നത്. സ്വിസ് ബാറുകളും റസ്റ്ററന്റുകളും നേരത്തെ തുറക്കുകയും ചെയ്യും.
മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ, ലൈബ്രറികൾ, കായിക മത്സരങ്ങൾ എന്നിവയ്ക്കും ഇളവു നൽകി. ജൂണ്‍ എട്ട് വരെ നിരോധിച്ചിരുന്ന പല പ്രവർത്തനങ്ങൾക്കും സർക്കാർ പെട്ടെന്നുതന്നെ ഇളവു നൽകിയത് അന്പരപ്പുളവാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നടപടി വലിയ തോതിൽ വിജയം കണ്ട സാഹചര്യത്തിലാണ് ഇളവുകൾ കൂട്ടുന്നതെന്നു പ്രധാനമന്ത്രി സിമോണെറ്റ സോമാരുഗ പറഞ്ഞു.
ജോസ് കുന്പിളുവേലിൽ
ഇറ്റലി വിമാനത്താവളങ്ങൾ തുറക്കുന്നു
02:04 PM May 01, 2020 | Deepika.com