ജർമനിയിലെ ഓൾഡേജ് ഹോമിൽ ജോലിചെയ്യുന്ന നഴ്സുമാർക്കു കൊറോണ പ്രീമിയമെന്ന പേരിൽ നികുതിരഹിതമായി 1,000 യൂറോ ബോണസ് നൽകാൻ ആംഗലാ മെർക്കൽ സർക്കാർ തീരുമാനിച്ചു. ട്രെയിനകൾക്ക് 900 യൂറോയും മറ്റു ജോലിക്കാർക്ക് 500 യൂറോയും നൽകും. ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് 1,500 യൂറോ നൽകാൻ നേരത്തെ ഉത്തരവായിരുന്നു.
കൊറോണക്കാലത്ത് എല്ലാ യാത്രക്കാരും ലുഫ്ത്താൻസാ വിമാനങ്ങളിൽ വായും മൂക്കും മൂടിയുള്ള മാസ്കുകൾ ധരിക്കണമെന്നു നിർദേശം വന്നിട്ടുണ്ട്. ഓഗസ്റ്റ് 31 വരെ ഇതു ബാധകമാണ്. അതേസമയം, ജർമനി വൻ സാന്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നു വ്യവസായ മന്ത്രി പീറ്റർ ആൾട്ട്മയർ മുന്നറിയിപ്പ് നൽകി. 1945നു ശേഷമുള്ള വൻ സാന്പത്തിക പ്രതിസന്ധിയാണ് കോവിഡ് -19 മൂലം രാജ്യത്തിനുണ്ടായതെന്നു മന്ത്രി പറഞ്ഞു.
ജർമനി സന്പദ്ഘടനയുടെ നട്ടെല്ലായ കയറ്റുമതി കുത്തനെ ഇടിഞ്ഞു. വളർച്ചാ നിരക്ക് മുരടിച്ചു. രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെ തകർത്തു. ഈ വർഷം മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 6.3 ശതമാനം കുറയും. പത്തു വർഷം മുന്പുള്ള ആഗോള സാന്പത്തിക പ്രതിസന്ധിയേക്കാൾ ശക്തമായ സാന്പത്തിക മാന്ദ്യമാണിത്. കൊറോണ പ്രതിസന്ധിക്കു മുന്പുള്ള നിലയിലേക്ക് 2022 വരെ എത്തില്ലെന്നാണ് പ്രവചനം. ഇതിനിടെ, ദശലക്ഷങ്ങൾ തൊഴിൽരഹിതരുമായി.
ജർമനിയിൽ നഴ്സുമാർക്കു കോവിഡ് ബോണസ്
02:02 PM May 01, 2020 | Deepika.com