പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ കണക്കുകൾ മറികടന്ന് അമേരിക്കയിൽ കോവിഡ് മൂലമുള്ള മരണസംഖ്യ കൂടുന്നു. 60,000 പേർ കോവിഡ് മൂലം മരിച്ചേക്കാം എന്നാണ് ട്രംപ് കഴിഞ്ഞ ആഴ്ചകളിൽ പറഞ്ഞിരുന്നത്. ഒരു ലക്ഷം മുതൽ 2.4 ലക്ഷം വരെ ആൾക്കാർ മരിക്കാൻ ഇടയുണ്ടെന്നുപറഞ്ഞ ഡോക്ടർമാരെയും പകർച്ചവ്യാധി വിദഗ്ധരെയും ട്രംപ് പരിഹസിച്ചിരുന്നു.
വ്യാഴാഴ്ച (ഇന്ത്യൻ സമയം) ഉച്ചവരെ അമേരിക്കയിൽ 10,64,572 പേർ കോവിഡ് ബാധിതരായി. 61,669 പേർ മരണമടഞ്ഞു. ന്യൂയോർക്ക് നഗരത്തിലാണ് 40 ശതമാനത്തോളം (23,474) മരണം. ന്യൂജഴ്സി (6770), മിഷിഗൻ (367), മാസച്യുസെറ്റ്സ് (3405), ഇല്ലിനോയി (2215), കണേറ്റിക്കട്ട് (2168), പെൻസിൽവാനിയ (2354), കലിഫോർണിയ (1944) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
വിയറ്റ്നാമിലെ പത്തുവർഷം നീണ്ട യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ (58,220) എണ്ണത്തേക്കാൾ കൂടുതലായി കോവിഡ് മൂലമുള്ള മരണം. എന്നാൽ, 1918-ലെ സ്പാനിഷ് ഫ്ളൂ മൂലം അമേരിക്കയിൽ മരിച്ചത് 6.75 ലക്ഷം പേരാണ്.
അമേരിക്കയിൽ മരണം 60,000 കടന്നു
01:28 PM May 01, 2020 | Deepika.com