കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വിമാന സർവീസ് എയർ ഇന്ത്യ മേയ് പകുതിയോടെ പുനഃരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പൈലറ്റുമാരോടും കാബിന് ക്രൂ അംഗങ്ങളോടും ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ നിർദേശിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മേയ് മധ്യത്തോടെ 20-30 ശതമാനം വരെ സർവീസുകൾ വീണ്ടും ആരംഭിക്കാനാണ് സാധ്യത. കാബിന് ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പു വരുത്താന്‍ എയർ ഇന്ത്യ ഓപ്പറേഷൻ സ്റ്റാഫുകൾക്കയച്ച കത്തിലാണ് ഇത് സംബന്ധിച്ച പരമാർശം ഉള്ളത്. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടറോടും (ഇഡി) എയര്‍ ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നേരത്തെ എയർ ഇന്ത്യയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഘട്ടം ഘട്ടമായി ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടിക്രമങ്ങളിലാണ് ഈ ആറു രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലാണ് ഏറെയും ഇന്ത്യക്കാരുള്ളത്.
കേന്ദ്രസർക്കാരിന്റെ മുൻഗണനാപട്ടിക അനുസരിച്ച് ഗൾഫ് മേഖലയിലുള്ള പാവപ്പെട്ട തൊഴിലാളികളെ ആയിരിക്കും ആദ്യം തിരിച്ചെത്തിക്കുക. പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പാവപ്പെട്ട തൊഴിലാളികളെ ആദ്യം കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കാണ് രണ്ടാമത് പരിഗണന നൽകുന്നത്.
ഏകദേശം നാൽപതിനായിരത്തോളം വിദ്യാർഥികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്.
മേയ് പകുതിയോടെ എയർ ഇന്ത്യ സർവീസ് പുനഃരാരംഭിച്ചേക്കും; ജീവനക്കാരോട് തയാറാകാൻ നിർദേശം
07:30 PM Apr 30, 2020 | Deepika.com