കറൻസി നോട്ടുകളിൽനിന്ന് ഉപയോക്താക്കൾക്കു കൊറോണ വൈറസ് ബാധ പടരാൻ അധിക സാധ്യതയൊന്നുമില്ലെന്നു യൂറോപ്യൻ സെൻട്രൽ ബാങ്ക്. മറ്റു പലതരം പ്രതലങ്ങളിലും നോട്ടുകളിലേതിനെക്കാൾ കൂടുതൽ സമയം വൈറസിനു നിലനിൽക്കാൻ സാധിക്കുമെന്നാണു ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതെന്നും ഇസിബി അധികൃതർ. നോട്ടുകളിൽ തങ്ങുന്നതിന്റെ പത്തു മുതൽ നൂറു വരെ മടങ്ങ് സമയം സ്റ്റെയ്ൻലെസ് സ്റ്റീൽ പ്രതലത്തിൽ തങ്ങാൻ വൈറസിനു സാധിക്കുമെന്നാണു പഠനങ്ങളിൽ കാണുന്നത്. അതിനാൽ ഡോർ ഹാൻഡിൽ പോലുള്ളവയ്ക്കാണ് അപകട സാധ്യത കൂടുതൽ.
കോട്ടണ്‍, കടലാസ് തുടങ്ങി മിനുസമില്ലാത്ത വസ്തുക്കളിൽ വൈറസ് തങ്ങിയാലും അതിൽനിന്നു മറ്റൊരു പ്രതലത്തിലേക്കു പകരാനോ പടരാനോ എളുപ്പമല്ലെന്നും പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. പ്ലാസ്റ്റിക് പോലെ മിനുസമുള്ള പ്രതലത്തിൽനിന്നാണ് കൂടുതൽ എളുപ്പത്തിൽ മറ്റു പ്രതലങ്ങളിലേക്കോ മനുഷ്യരിലേക്കോ പടരുന്നത്. കോട്ടണ്‍-ഫൈബർ പേപ്പർ ഉപയോഗിച്ചാണ് യൂറോ നോട്ടുകൾ അച്ചടിക്കുന്നത്. ചൈനയിൽ കറൻസി നോട്ടുകൾ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
സന്പർക്ക നിരോധനം നീട്ടി ജർമനി
കൊറോണ വൈറസ് വ്യാപിക്കുന്നതു തടയാൻ ജർമൻ സർക്കാർ ജൂണ്‍ പകുതി വരെ അന്താരാഷ്ട്ര യാത്രകൾക്കെതിരെ മുന്നറിയിപ്പ് നൽകി. ജർമനിയിലെ രാജ്യവ്യാപകമായ "സന്പർക്ക നിരോധനം’ മേയ് മൂന്നുവരെ നീട്ടുകയും ചെയ്തു.
ജർമനി കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ 2,40,000 സഞ്ചാരികളെ നാട്ടിലേക്കു തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇനി ഉടനെ ആരെയും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നു ഭരണകൂടം വ്യക്തമാക്കിക്കഴിഞ്ഞു.
അതേസമയം, കോവഡ് പ്രതിരോധം പരിസ്ഥിതി സൗഹാർദപരമായി തുടരണമെന്നു വീഡിയോ കോൺഫറൻസിൽ ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ ആഹ്വാനം. ലോക്ക്ഡൗണ്‍ നിയന്ത്രണം ശക്തമായി പാലിച്ചിട്ടു പോലും യൂറോപ്യൻ യൂണിയൻ മുന്നോട്ടു വച്ച ഹരിത ലക്ഷ്യത്തിലേക്കു ജർമനിക്ക് എത്താൻ സാധിച്ചിട്ടില്ലെന്നും ചാൻസലർ ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ്‍ ഇളവുമായി ഫ്രാൻസ്
ഫ്രാൻസിലെ ലോക്ക്ഡൗണ്‍ ഇളവ് പദ്ധതി പ്രഖ്യാപിച്ചു. മേയ് 11ന് ലോക്ക്ഡൗണ്‍ ഇളവുകൾ നിലവിൽ വരുന്നതോടെ ഇവിടെ സ്കൂളുകൾ തുറക്കും. പൊതു ഗതാഗത സംവിധാനങ്ങൾ കൂടാതെ സ്കൂളുകളിലും മാസ്ക് ഉപയോഗം നിർബന്ധമാക്കാനാണു ഫ്രഞ്ച് സർക്കാർ നിർദേശിച്ചിരിക്കുന്നത്. സ്കൂളുകളിൽ പരമാവധി പതിനഞ്ച് വിദ്യാർഥികളെ മാത്രമേ ഒരു ക്ലാസിൽ അനുവദിക്കൂ. എന്നാൽ, ബാറുകളും റെസ്റ്ററന്റുകളും സിനിമാശാലകളും അടഞ്ഞു കിടക്കും. ജൂണ്‍ വരെ മതപരമായ പരിപാടികൾക്കു നിരോധനം തുടരും.
സ്പെയിനിലെ തൊഴിലില്ലായ്മ
കൊറോണ വൈറസ് പ്രതിസന്ധിക്കിടെ നടപ്പുവർത്തിന്റെ ആദ്യ പാദത്തിൽ സ്പെയിനിന്റെ തൊഴിലില്ലായ്മാ നിരക്ക് 14.4 ശതമാനമായി ഉയർന്നതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ(ഐഎൻഇ) റിപ്പോർട്ട് പറയുന്നു. തൊഴിൽ രഹിതരുടെ എണ്ണം മാർച്ച് അവസാനത്തോടെ 1,21,000 ആളുകളുടെ എണ്ണം 3.31 ദശലക്ഷമായി ഉയർന്നു. സ്പാനിഷ് എയർലൈൻ ഐബീരിയ, ഫാസ്റ്റ്ഫുഡ് റീട്ടെയിലർ ബർഗർ കിംഗ്, വാഹന നിർമാതാക്കളായ സീറ്റ് എന്നിവ ആയിരക്കണക്കിനു ജീവനക്കാരെ താത്കാലികമായി പിരിച്ചുവിട്ട വന്പൻ കന്പനികളാണ്.
സ്വിസ് ബാർബർമാരുടെ സർച്ചാർജ്
മുടിവെട്ടാനും ഷേവ് ചെയ്യാനും വരുന്നവരിൽനിന്നു കൊറോണ സർ ചാർജ് ഈടാക്കാനുള്ള സ്വിറ്റ്സർലൻഡിലെ ഹെയർ ഡ്രസർമാരുടെ തീരുമാനത്തിൽ പൊതുജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം.
ലോക്ക്ഡൗണ്‍ സമയത്തെ നഷ്ടം നികത്താനും മാസ്കുകൾ പോലുള്ള അധിക സുരക്ഷാ സംവിധാനങ്ങൾ വാങ്ങാനുമുള്ള ചെലവ് നികത്താനാണ് ഈ തീരുമാനമെന്നു ബാർബർമാർ പറയുന്നു.
മാസ്ക് മാത്രമല്ല, ഡിസ്പോസിബിൾ ഏപ്രണുകളും അണുനാശിനികളുമെല്ലാം ഇപ്പോൾ അധികമായി വാങ്ങേണ്ടിവരുന്നുവെന്നു ഹെയർ ഡ്രസർമാർ പറയുന്നു. ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചതോടെ ബാർബർ ഷോപ്പുകളിൽ ആഴ്ചകളോളം ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു.
ലോക്ക്ഡൗണിനെച്ചൊല്ലി തർക്കം
ബ്രിട്ടനിൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മന്ത്രിമാർ ഇടപെട്ടു വെള്ളം ചേർക്കുകയാണെന്ന ആരോപണം. രാജ്യത്തെ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ബോറീസ് ജോണ്സണ് തയാറെടുക്കുന്പോഴാണ് ഈ ആരോപണം. പത്തു പേർക്കു വരെ ഒരുമിച്ചു ചേരാനുള്ള അനുവാദം നൽകുമെന്നാണു സൂചന. റെയിൽവേ സേവനങ്ങൾ പുനരാരംഭിക്കാനും നീക്കം തുടങ്ങി.
എന്നാൽ, ലോക്ക്ഡൗണിൽ ഇത്ര വലിയ ഇളവുകൾക്കുള്ള സാഹചര്യം രാജ്യത്ത് ആയിട്ടില്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, വൈറസ് പൂർണമായി നിയന്ത്രണവിധേയമാകുന്നതു വരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണു രാജ്യത്തെ പൗരൻമാരിൽ മൂന്നിൽ രണ്ടും ആഗ്രഹിക്കുന്നതെന്ന് അഭിപ്രായ സർവേകളിൽ പറയുന്നു.
കോവിഡിൽ കറൻസി അത്ര ഭീഷണിയല്ല: ഇസിബി
06:34 PM Apr 30, 2020 | Deepika.com