പുതിയ കോവിഡ് രോഗികളെ കണ്ടെത്താൻ കൊല്ലത്തെ തുണച്ചത് സെന്റിനൽ, ഓഗ്മെന്റഡ് സാന്പിളുകൾ. സമൂഹവ്യാപനം പ്രതിരോധിക്കുന്നതിനായി ജില്ലയിൽ ആരംഭിച്ച ഓഗ്മെന്റഡ് സാന്പിൾ പരിശോധനയും സെന്റിനൽ സർവൈലൻസിലുമാണ് പുതിയ രണ്ടു രോഗികളെ തിരിച്ചറിഞ്ഞത്.
പരിശോധനയ്ക്കായി ശേഖരിച്ച 200 ഓഗ്മെന്റഡ് സാന്പിളുകളിൽ ഒന്നാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത്. അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ ഒരാളുടെ സാന്പിളായി എടുത്തത് ആന്ധ്രാ സ്വദേശിയായ മീൻ വിൽപ്പനക്കാരന്റെയായിരുന്നു. ഏപ്രിൽ 22-ന് ജില്ലയിലെത്തിയ ഇയാളെ പോലിസ് 24-ന് ഓച്ചിറ സത്രത്തിൽ എത്തിക്കുകയായിരുന്നു.
സെന്റിനൽ സർവയ്ലൻസിൽ എടുത്ത സാന്പിൾ പരിശോധനയിലാണ് ചാത്തന്നൂരിലെ ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സാന്പിൾ പരിശോധനയിൽ പോസിറ്റീവായതോടെ ഇവരെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോവിഡ് പോസിറ്റീവിന്റെ എണ്ണം കൂടുന്നുവെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും വിവരങ്ങൾ തിരിച്ചറിയാൻ സാധ്യതയില്ലാത്ത ആളുകളെയാണ് ഓഗ്മെന്റഡ് സെന്റിനൽ സർവയ്ലൻസിലൂടെ കണ്ടെത്താൻ കഴിഞ്ഞത്.
കൊല്ലം ജില്ലയിൽ ബുധനാഴ്ച ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ അഞ്ചുപേർക്കും രോഗബാധയുണ്ടായത് സന്പർക്കത്തിലൂടെയാണ്. നാലു പേർ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്.
ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷൻ സ്വദേശികളുടെ ഒന്പതു വയസുള്ള കുട്ടി, കല്ലുവാതുക്കൽ പാന്പുറം സ്വദേശി ചാത്തന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക (41), കുളത്തൂപ്പുഴ സ്വദേശിയായ 73-കാരൻ, ചാത്തന്നൂർ എംസി പുരം നിവാസിയായ 64-കാരൻ, തൃക്കോവിൽവട്ടം മുഖത്തല സ്വദേശി ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക (52), ആന്ധ്ര സ്വദേശിയായ 28-കാരൻ എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.
പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലെ ഫാർമസിസ്റ്റിന്റെ മകനായ ഒന്പതു വയസുകാരൻ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരത്തെ ചികിൽസയ്ക്കെത്തിയിരുന്നു. കുളത്തൂപ്പുഴയിൽ എഴുപത്തിയേഴുകാരനു രോഗം പടർന്നത് എവിടെ നിന്നെന്നു വ്യക്തമല്ല.
കൊല്ലത്ത് പോസിറ്റീവായത് സെന്റിനൽ, ഓഗ്മെന്റഡ് സാന്പിളുകൾ; ടെസ്റ്റിംഗിലെ പുതുവഴി
08:26 PM Apr 29, 2020 | Deepika.com