ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടങ്ങിയ കുടിയേറ്റ തൊഴിലാളികളക്കമുള്ളവർക്ക് അന്തർ സംസ്ഥാന യാത്രകൾ നടത്താൻ അനുമതി നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ, വിദ്യാർഥികൾ, ടൂറിസ്റ്റുകൾ എന്നിവരെ നാട്ടിലെത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നാട്ടിലെത്തിയാൽ ക്വാറന്ൈറൻ ചെയ്യണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പരിശോധനകളും നടപടികളും വേണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
ഏകോപന കമ്മിറ്റികൾ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാർഗരേഖ തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അയയ്ക്കുന്ന സംസ്ഥാനം/കേന്ദ്ര ഭരണപ്രദേശം, എത്തുന്ന സംസ്ഥാനം/കേന്ദ്ര ഭരണപ്രദേശം എന്നിവ തമ്മിൽ ധാരണയുണ്ടാക്കിയ ശേഷം വേണം ആളുകളെ കൊണ്ടുപോകാൻ.
യാത്ര നടത്തുന്നവരെ പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കണം. കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. റോഡ് മാർഗമായിരിക്കും യാത്ര അനുവദിക്കുക. ബസുകളിൽ സാമൂഹിക അകലമടക്കമുള്ള നിർദേശങ്ങൾ പാലിച്ചിരിക്കണം. ബസുകൾ അണുവിമുക്തമാക്കണം. ഗ്രൂപ്പുകളായി വേണം ഇവരെ കൊണ്ടുപോകാൻ.
മേയ് മൂന്നിനുശേഷവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ തുടരണമെന്ന ആവശ്യം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽവച്ചിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു മടങ്ങാൻ കേന്ദ്ര അനുമതി
08:02 PM Apr 29, 2020 | Deepika.com