പശ്ചിമ ബംഗാളിൽ കൊറോണ വൈറസ് രോഗം ഭേദമായ രോഗിക്ക് 24 മണിക്കൂറിനിടെ വീണ്ടും രോഗം. 12 മണിക്കൂറിനു ശേഷം കോവിഡ് ബാധിച്ച് രോഗി മരിച്ചതായി ആശുപത്രി. കോൽക്കത്തയിലെ ബംഗൂർ സ്വദേശി ഓം പ്രകാശ് ആണ് (68) മരിച്ചത്.
ഏപ്രില്‍ 22- ന് ആണ് ഓം പ്രകാശിനെ ബംഗൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബന്ധുക്കളോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം പരിശോധനാ ഫലം നെഗറ്റീവായെന്ന് അറിയിച്ച് ഓം പ്രകാശിനെ ആശുപത്രിയിൽനിന്നും വിട്ടയച്ചു.
എന്നാൽ 24 മണിക്കൂർ കഴിയുന്നതിനു മുമ്പെ പരിശോധനാ ഫലം പോസിറ്റീവ് ആയെന്ന് അറിയിച്ച് വീണ്ടും ആശുപത്രി അധികൃതർ ഓം പ്രകാശിന്റെ മകനും ഇരുമ്പ് വ്യാപാരിയുമായ രാജ് ഗുപ്തയെ ബന്ധപ്പെട്ടു. ആംബുലൻസ് അയച്ച് ഓം പ്രകാശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ രണ്ടാമത് അഡ്മിറ്റ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ ഓം പ്രകാശ് മരിച്ചു.
ഓം പ്രകാശിന്റെ മരണത്തിന് ഉത്തരവാദികൾ സംസ്ഥാന സര്‍ക്കാരാണെന്ന് രാജ് ഗുപ്ത ആരോപിച്ചു. സംഭവത്തിൽ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഓം പ്രകാശിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ കൊറോണ പരിശോധനക്ക് വിധേയരാക്കാനും നിര്‍ദേശിച്ചു.
പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഓം പ്രകാശിനെ ബംഗൂറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കൊറോണ സ്ഥിരീകരിച്ച ശേഷം നാല് ദിവസത്തിന് ശേഷമാണ് നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് രാജ് ഗുപ്ത പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ചു, നെഗറ്റീവ് ആയി, വീണ്ടും പോസിറ്റീവ്; പിന്നാലെ മരണം
07:58 PM Apr 29, 2020 | Deepika.com