സംസ്ഥാനത്ത് ബുധനാഴ്ച പത്തുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ആറു പേർക്കും തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ രണ്ടു പേർക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൊല്ലത്തുള്ള അഞ്ചു പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം സ്ഥിരീകരിച്ചത്. ഒരാൾ ആന്ധ്രയിൽനിന്നു വന്നയാളാണ്. തിരുവനന്തപുരത്തു രോഗം ബാധിച്ച ഒരാൾ തമിഴ്നാട്ടിൽനിന്ന് വന്നതാണ്. കാസർഗോട്ട് രണ്ടു പേർക്കു സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ബുധനാഴ്ച രോഗം ബാധിച്ചവരിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരാണ്. ഒരാൾ മാധ്യമപ്രവർത്തകനും. കാസർഗോട്ടെ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിൽ ഇതുവരെ 495 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേരാണ് ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 20763 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നു. ഇവരിൽ 20172 പേർ വീടുകളിലും 51 പേർ ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്. 84 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് പത്തുപേർക്കു കൂടി കോവിഡ്; മാധ്യമപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു
06:27 PM Apr 29, 2020 | Deepika.com