സംസ്ഥാനത്ത് ഇന്നലെ നാലു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽനിന്നുള്ള മൂന്നു പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ടുപേർ വിദേശത്തുനിന്നു വന്നതാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒരോരുത്തർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇടുക്കിയിലെ മൂന്നു പേരുടെ കോവിഡ് കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും നിലവിൽ അതു പോസിറ്റീവ് പട്ടികയിൽ അല്ല ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിൽ മൂന്നു പേർക്കുകൂടി കോവിഡ് ബാധിച്ചെന്ന് ജില്ലാ ഭരണകൂടം ഇന്നലെ രാവിലെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം.
സംസ്ഥാനത്ത് ഇന്നലെ നാലുപേർ രോഗമുക്തി നേടി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ രണ്ടു പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ സംസ്ഥാനത്ത് 359 പേർ രോഗമുക്തരായി. 123 പേരാണ് ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 20,773 പേർ നിരീക്ഷണത്തിലാണ്. 23,980 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചു. 23,277 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
ആരോഗ്യ പ്രവർത്തകർ, അതിഥിത്തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽനിന്ന് 875 സാന്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 801 സാന്പിളുകൾ നെഗറ്റീവായി.
പുതുതായി ഏഴുഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് പുതുതായി ഏഴു സ്ഥലങ്ങൾകൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 100 ആയി.
നാലു പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ്
04:18 PM Apr 29, 2020 | Deepika.com