ഇടുക്കി ജില്ലയിൽ മൂന്നു പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം. ഇതോടെ ഇടുക്കി ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 27 ആയി. ഇതിൽ പത്തുപേർ ചികിത്സയിലൂടെ നേരത്തേ സുഖം പ്രാപിച്ചിരുന്നു. നിലവിൽ 17 പേരാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.
തൊടുപുഴ നഗരസഭയിലെ വനിത കൗണ്സിലർ, തൊടുപുഴ ജില്ലാ ആശുപത്രിയിലെ പോത്താനിക്കാട് സ്വദേശിനിയായ സ്റ്റാഫ് നഴ്സ്, ബംഗളൂരുവിൽനിന്നു വന്ന ഇടുക്കി നാരകക്കാനം സ്വദേശിയായ ഇരുപത്താറുകാരൻ എന്നിവർക്കാണ് തിങ്കളാഴ്ച രാത്രി വൈകി രോഗം സ്ഥിരീകരിച്ചത്. നഴ്സിന് കോവിഡ് ബാധിച്ചതിനെത്തുടർന്നു തൊടുപുഴ ജില്ലാ ആശുപത്രി അടച്ചു. ഈ മൂന്നു പേരുടെയും കാര്യത്തിൽ കൂടുതൽ കൃത്യത വരേണ്ടതുണ്ടെന്നു മുഖ്യമന്ത്രി തിരുവനന്തപുരത്തു പറഞ്ഞു. ഇവരെ സംസ്ഥാന പട്ടികയിൽ പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച രാത്രി 11-ഓടെയാണ് ഇവരുടെ പരിശോധനാ ഫലം ലഭിച്ചത്. ഉടൻതന്നെ മൂന്നു പേരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നാലുദിവസത്തിനുള്ളിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കടുത്ത ആശങ്ക നിലനിൽക്കുകയാണ്. ഇതോടെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു. ഇന്നലെ കളക്ടറേറ്റിൽ മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.
നിയന്ത്രണങ്ങൾ കടുപ്പിക്കാതെ മാർഗമില്ലെന്നും മന്ത്രി അവലോകന യോഗത്തിൽ വ്യക്തമാക്കി. വളരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്രകൾ കർശനമായി നിരോധിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടപ്പിച്ചു.
കോവിഡ് ബാധിതരുടെ പഞ്ചായത്തുകളിലും വാർഡുകളിലും ഡബിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ജില്ലയിൽ ശക്തമായ പോലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലേക്ക് കൂടുതലായി ഒരു എസ്പിയെയും എട്ട് ഡിവൈഎസ്പിമാരെയും കൂടി നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം ജില്ലാ അതിർത്തികളിലും സംസ്ഥാന അതിർത്തികളിലും വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയും സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തുന്നുണ്ട്.
ഇടുക്കി ജില്ലയിൽ മൂന്നു പേർക്ക് കോവിഡ്-19 ബാധിച്ച വിവരം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ അറിയിക്കാതിരുന്നത് ആശയക്കുഴപ്പത്തിനു കാരണമായി. പരിശോധനാ ഫലത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നൽകിയത്.
ജനപ്രതിനിധി അടക്കമുള്ളവർക്ക് ആദ്യപരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റൊരു പരിശോധനാഫലം കൂടി വരുന്നതുവരെ കാത്തിരിക്കുന്നതു കൂടുതൽ പ്രശ്നങ്ങളിലേക്കു പോകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഉടൻ നടപടി സ്വീകരിച്ചതെന്നു ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഇന്നലെ വീണ്ടും ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇടുക്കിയിൽ മൂന്നു പേർക്കുകൂടി കോവിഡ്
04:17 PM Apr 29, 2020 | Deepika.com