കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തതോ നേരിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരോ ആയ കോവിഡ് ബാധിതർക്ക് വീടുകളിൽ തന്നെ ഐസൊലേഷനിൽ കഴിയാമെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി.
വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ സൗകര്യമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നു നിർബന്ധമില്ലെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നത്.
വീടുകളിൽ ഇത്തരത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ് ഇൻസ്റ്റാൾ ചെയ്യണമെന്നും നിർദേശമുണ്ട്. ലക്ഷണങ്ങൾ ഇല്ലെന്നോ നേരിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെന്നോ ഡോക്ടർ സാക്ഷ്യപ്പെടുന്നവർക്കാണ് വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ അനുമതിയുള്ളത്.
ഇങ്ങനെ വീടുകളിൽ കഴിയുന്നവർ ആരോഗ്യവിവരങ്ങൾ കൃത്യമായി അധികൃതരെ അറിയിച്ചുകൊണ്ടിരിക്കണം. നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരെയും ലക്ഷണങ്ങളോടെ പരിശോധനാ ഫലം കാത്തിരിക്കുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.
കോവിഡ് സ്ഥിരീകരിക്കുന്നവരെ നേരിയ ലക്ഷണങ്ങൾ ഉള്ളവർ, ലക്ഷണം ഉള്ളവർ, തീവ്ര ലക്ഷണങ്ങൾ ഉള്ളവർ എന്നിങ്ങനെ വേർതിരിച്ചാണ് ചികിത്സ നടത്തുന്നത്. ആഗോളതലത്തിൽ തന്നെയുള്ള കണക്കുകൾ അനുസരിച്ച് എണ്പതു ശമാനം വൈറസ് ബാധിതരും നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നവരാണ്. ശേഷിച്ച ഇരുപതു ശതമാനത്തിനേ ആശുപത്രിയിൽ ചികിത്സ ആവശ്യമുള്ളു. ഇതിൽ തന്നെ അഞ്ചു ശതമാനത്തിനു മാത്രമാണ് തീവ്ര പരിചരണം ആവശ്യമുള്ളൂ എന്നുമാണ് വിലയിരുത്തൽ.
നേരിയ ലക്ഷണങ്ങൾ മാത്രമുള്ള എണ്പതു ശതമാനം രോഗികൾക്കും സപ്പോർട്ടീവ് പരിചരണം മാത്രമാണ് ആവശ്യമുള്ളത്. പതിനഞ്ചു ശതമാനത്തിനാണ് ഓക്സിജൻ തെറാപ്പിയും മറ്റു മരുന്നുകളും ആവശ്യമായി വരുന്നത്.
കരുതൽ നിരീക്ഷണം: പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം
03:40 PM Apr 29, 2020 | Deepika.com