സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഇന്നലെ 82 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 42 പേർ വിദേശികളാണ്. രാജ്യത്ത് ആരോഗ്യ മന്ത്രാലയത്തിന്റ കണക്കനുസരിച്ച് ആകെ 2,131 രോഗികളിൽ 364 പേർക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. 10 പേരാണ് മരിച്ചത്. രോഗബാധിതരായ 1757 പേരാണ് വിവിധ ആശുപത്രികളിൽ ഉൾപ്പെടെ ഐസൊലേഷനിൽ കഴിയുന്നത്.
ഇതിനിടയിൽ രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് രൂപീകൃതമായ സുപ്രീംകമ്മിറ്റി ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. മസ്കറ്റ് ഉൾപ്പെടെയുള്ള ഹോട്ട്സ്പോട്ടുകൾക്ക് ഇളവുകൾ ബാധകമല്ല.സുപ്രീംകമ്മറ്റി തീരുമാനമനുസരിച്ച് മണി എക്സ്ചേഞ്ചുകൾ, വാഹന വർക് ഷോപ്പുകൾ, സ്പെയർ പാർട്സ് ഷോപ്പുകൾ, ഓട്ടോ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് കടകളും, റിപ്പയറിങ് ഷോപ്പുകളും ടയറു കടകൾ, വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന കടകൾ, പ്രിന്റിംഗ് സ്റ്റേഷനറി സ്ഥാപനങ്ങൾ എന്നിവയ്ക്കും വാഹനങ്ങൾ, മെഷീനുകൾ, നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ മുതലായവ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കും അധികൃതരുടെ കർശന നിർദേശങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ഒരു സമയത്ത് പ്രസ്തുത സ്ഥാപനങ്ങളിൽ രണ്ട് ഉപഭോക്താക്കളിൽ കൂടുതൽ അനുവദനീയമല്ല.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് കൈത്താങ്ങുമായി വിവിധ പ്രവാസി സംഘടനകൾ സജീവമാണ്. മസ്കറ്റിലെ ഇന്ത്യൻ സ്ഥാനപതി മനു മഹാവർ പ്രവർത്തനങ്ങളുടെ നേതൃ നിരയിലുണ്ട്. എംബസിയുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചാണ്. കെഎംസി സി , ഓവർസീസ് കൾച്ചറൽ കോണ്ഗ്രസ് തുടങ്ങിയ സംഘടനകൾ സജീവമാണ്.
സേവ്യർ കാവാലം
ഒമാനിൽ ഇന്നലെ 82 കേസുകൾ, ഇളവുകളുമായി സുപ്രീംകമ്മിറ്റി
02:43 PM Apr 29, 2020 | Deepika.com