കോവിഡ് സാന്പത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതം ലഘൂകരിക്കുന്നതിന് ഉൗന്നൽ നൽകണമെന്നു കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിമാരുമായി നടത്തിയ ആശയവിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ലഭ്യമായ വിവരം അനുസരിച്ച് 2020-21 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കേരളത്തിന്റെ മൊത്തം മൂല്യവർധനയിൽ ഏകദേശം 80,000 കോടി രൂപയുടെ നഷ്ടമുണ്ടായി. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ നഷ്ടം ഇനിയും വർധിക്കും. സ്വയം തൊഴിലുകാരുടെ വേതനനഷ്ടം 14,000 കോടി വരും. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ യഥാക്രമം 6000, 14,000 കോടി രൂപ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മത്സ്യ വ്യാപാര, വിവര സാങ്കേതിക മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടായി. ചെറുകിട വ്യാപാരികളെ ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചു. ഇവരുടെ വരുമാനം നിലച്ചു. ചെറുകിട വ്യാപാരികളിൽ ഭൂരിഭാഗവും സ്വയം തൊഴിൽ വിഭാഗത്തിൽപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സഹായം നൽകണം. ദേശീയ ദുരന്ത നിവാരണ പദ്ധതിക്കു കീഴിലുള്ള പാക്കേജിലൂടെ ഇവരെ കേന്ദ്രം പിന്തുണയ്ക്കണം. വരുമാന സഹായ പദ്ധതി നടപ്പാക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാരികൾക്ക് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കണം. ഇതിന്റെ പലിശ കേന്ദ്രം വഹിക്കണം. ജോലി നഷ്ടമുണ്ടാകുന്ന പ്രവാസികൾക്ക് സഹായം നൽകണം. തൊഴിൽ സംരംഭങ്ങളിലെ തൊഴിൽ നിലനിർത്തുന്നതിന് ആവശ്യമായ സബ്സിഡി കേന്ദ്രം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാന്പത്തിക പ്രത്യാഘാതം ഗുരുതരം, സഹായം വേണം; കേന്ദ്രത്തോട് മുഖ്യമന്ത്രി
07:53 PM Apr 27, 2020 | Deepika.com