കോവിഡ് പരിശോധന വ്യാപകമാക്കി സംസ്ഥാന സർക്കാർ. ഞായറാഴ്ച 3,056 സാന്പികളുകളാണ് കേരളം പരിശോധനയ്ക്ക് അയച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ജില്ലകളിലും പരിശോധന കർശനമായി നടത്താൻ ജില്ലാ കളക്ടർമാരോടു നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് ആറ്, ഇടുക്കി നാല്, പാലക്കാട്, മലപ്പുറം, കണ്ണൂർ ഒന്നു വീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ എണ്ണം.
ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഒരാൾ വിദേശത്തുനിന്നും എത്തി. ഒരാൾക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് പരിശോധിക്കുന്നു. ബാക്കിയുള്ളവർക്ക് സന്പർക്കം വഴിയാണു രോഗം ബാധിച്ചത്.
ഇതുവരെ 481 പേർക്കാണ് സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്. 123 പേർ ചികിത്സയിലുണ്ട്. 20301 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 19812 പേർ വീടുകളിലും 489 പേർ ആശുപത്രിയിലുമാണ്.
തിങ്കളാഴ്ച മാത്രം 104 പേർ ആശുപത്രിയിലെത്തി. ഇതുവരെ 23,271 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 22,537 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.
കോവിഡ് പരിശോധന വ്യാപിപ്പിച്ച് കേരളം; ഞായറാഴ്ച അയച്ചത് 3,056 സാമ്പിളുകൾ
07:40 PM Apr 27, 2020 | Deepika.com