അമേരിക്കക്കും സ്പെയിനും ഇറ്റലിക്കും ഫ്രാൻസിനും പിന്നാലെ ബ്രിട്ടനിലും കോവിഡ് മൂലമുള്ള മരണ സംഖ്യ ഇരുപതിനായിരം കടന്നു. മാർച്ച് അഞ്ചു മുതൽ കഴിഞ്ഞ 51 ദിവസങ്ങൾക്കൊണ്ടാണ് ഇത്രയും ആളുകൾ മരിച്ചത്. എന്നാൽ, യഥാർഥ മരണ സംഖ്യ ഇതിൽ കൂടുതൽ ആണെന്നാണ് റിപ്പോർട്ടുകൾ. നഴ്സിംഗ് ഹോമുകളിലും വീടുകളിലും രോഗലക്ഷണങ്ങളോടെ മരിച്ച ആളുകളുടെ സംഖ്യകൂടി പുറത്തുവിട്ടിട്ടില്ല. കുറഞ്ഞത് മൂന്നുലക്ഷത്തി എഴുപതിനായിരം ആളുകളെങ്കിലും രാജ്യത്തു കോവിഡ് -19 രോഗലക്ഷണങ്ങളുമായി ഉണ്ടാകാമെന്നാണ് ലണ്ടനിലെ കിംഗ്സ് കോളജിലെ ജനറ്റിക് എപിഡെമിയോളജി വിഭാഗം തലവനായ പ്രഫ. ടിം സ്പെക്ടർ പറയുന്നത് .
കോവിഡ് സിംപ്ന്റം ട്രാക്കർ എന്ന ആപ്പിലൂടെ 2 .7 മില്യൺ ആളുകൾ നൽകിയ ഡാറ്റകളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ കണക്കു പറയുന്നത് . രോഗബാധയുടെ തുടക്കത്തിൽ നാഷണൽ ഹെൽത് സർവീസ് ഡയറക്ടർ സ്റ്റീഫൻ പവിസ് പറഞ്ഞത് മരണസംഖ്യ ഇരുപത്തിനായിരത്തിൽ പിടിച്ചു നിർത്താൻ കഴിഞ്ഞാൽ അതു വിജയമായിരിക്കുമെന്നാണ്. എന്നാൽ, ആറരക്കോടി ജനങ്ങൾ മാത്രം അധിവസിക്കുന്ന ബ്രിട്ടനിൽ വ്യാപനം തുടരുകയും മരണസംഖ്യ ഉയർന്നും നിൽക്കുന്നതു കടുത്ത പ്രതിസന്ധിയാണ് ഉയർത്തുന്നത്.
പ്രായ ഭേദമന്യേ പതിനഞ്ചു ഡോക്ടർമാരും നിരവധി നഴ്സുമാരും ഉൾപ്പടെ 121 ആരോഗ്യ പ്രവർത്തകരും ഇതിനകം മരിച്ചു. എട്ടു മലയാളികളുടെ ജീവനും കോവിഡ് കവർന്നു. അയർലൻഡിലും ഒരു മലയാളി നഴ്സ് മരിച്ചു. ഇതിനിടെ രാജ്യത്തു കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ആദ്യമായി, എയർപോർട്ടുകളിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു 14 ദിവസം ക്വറന്റൈൻ നിർബന്ധമാക്കാൻ നീക്കം തുടങ്ങി. കോവിഡ് പടരുമ്പോഴും വിവിധ രാജ്യങ്ങളിൽനിന്നു പതിനയ്യായിരത്തോളം ആളുകളാണു വിവിധ എയർപോർട്ടുകളിലൂടെ ബ്രിട്ടനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഈ മാസം അവസാനത്തോടെ തന്നെ ദിവസേന ഒരു ലക്ഷം ടെസ്റ്റുകൾ ചെയ്യാൻ കഴിയുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്. നാഷണൽ ഹെൽത്ത് സർവീസിൽ വർക്ക് പെർമിറ്റിൽ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും ചികിത്സകൾക്കായി നൽകുന്ന എൻഎച്ച്എസ് സർചാർജ് റിവ്യൂ ചെയ്തു കൊണ്ടിരിക്കുകയാണെന്നു ഹോം സെക്രെട്ടറി പ്രീതി പട്ടേൽ പറഞ്ഞു പുതിയതായി യുകെയിലേക്ക് എത്തിയ നിരവധി മലയാളി നഴ്സുമാർക്ക് ഇതൊരു ആശ്വാസമാകും.
ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടനിൽ കോവിഡ് മരണം ഇരുപതിനായിരം കടന്നു
04:42 PM Apr 27, 2020 | Deepika.com