ഇമ്യൂണിറ്റി പാസ്പോർട്ടുകൾ ഏർപ്പെടുത്തിയാൽ കോവിഡ് വൈറസ് വ്യാപനം വർധിക്കുമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ മുന്നറിയിപ്പ്. ലോക്ക്ഡൗണുകൾ ലഘൂകരിക്കാനുള്ള മാർഗമായി സർക്കാരുകൾ ഇമ്യൂണിറ്റി പാസ്പോർട്ടുകൾ (റിസ്ക്ഫ്രീ സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ അപകട സാധ്യതയില്ലെന്ന സർട്ടിഫിക്കറ്റുകൾ നൽകാനൊരുങ്ങുന്നത് അപകടം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഒരു വ്യക്തിക്കു രോഗം ഇല്ലെന്നും അല്ലെങ്കിൽ രോഗത്തിൽനിന്നു വിമുക്തനാണെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യാൻ അനുവദിക്കാനുള്ള ആലോചനയ്ക്കെതിരേയാണ് വിമർശനം. വൈറസിൽനിന്നു മുക്തി നേടിയവർക്കു രണ്ടാമതൊരു അണുബാധയിൽനിന്നു സംരക്ഷണം ലഭിച്ചതായി തെളിവുകളില്ലെന്നു സംഘടന ചൂണ്ടിക്കാണിക്കുന്നു. അതുപോലെ രോഗപ്രതിരോധ ശേഷിയുണ്ടെന്നു സർട്ടിഫിക്കറ്റ് നൽകുന്നതും വിനയാകുമെന്നാണു ചൂണ്ടിക്കാണിക്കുന്നത്. ഇതു മുൻകരുതൽ എടുക്കുന്നതിൽ അലംഭാവം കാട്ടാൻ ഇടയാക്കിയേക്കും.
വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം മനുഷ്യരിൽ വൈറസ് ബാധിച്ച രോഗപ്രതിരോധ ശേഷി നൽകുന്നുണ്ടോയന്ന് ഇതുവരെ ഒരു പഠനവും തെളിയിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. ഒരാളെ വൈറസ് ബാധിച്ചുകഴിഞ്ഞാൽ അതിനെതിരേ ശരീരത്തിൽ സ്വഭാവികമായി ഉണ്ടാകുന്ന പ്രതിരോധ ഘടകങ്ങളാണ് ആന്റിബോഡി. ജർമനി, ഇറ്റലി, യുകെ എന്നിവയുൾപ്പെടെ പല രാജ്യങ്ങളും ആന്റിബോഡി സംബന്ധിച്ചു പഠനം നടത്താൻ സാന്പിളുകൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
റിസ്ക് ഫ്രീ സർട്ടിഫിക്കറ്റിനെതിരേ ലോകാരോഗ്യ സംഘടന
04:41 PM Apr 27, 2020 | Deepika.com