കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. ഇത്തരം പ്രവർത്തികൾ മനോഭാവത്തിന്റെ പ്രശ്നമാണ്. ഉത്തരവ് കത്തിക്കുന്നതിലൂടെ അവർ നടത്തുന്നത് അപഹാസ്യമായ നിലപാടാണ്. ഈ ദുരിതകാലത്ത് വേലയും കൂലിയും ഇല്ലാത്ത ഒരു ജനത നമ്മോടൊപ്പം ഉണ്ടെന്ന് എതിർപ്പുകൾ ഉയർത്തുന്നവർ ഓർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇത്തരക്കാർ തിരുവനന്തപുരം വ്ളാത്തങ്കരയിലെ വിദ്യാർഥി ആദർശിനെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസ് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൃത്യമായി എല്ലാ മാസവും സംഭാവന നൽകുന്ന വിദ്യാർഥിയാണ് ആദർശ്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികളുടെ കൈയിൽ നിന്ന് സംഭാവന സ്വീകരിക്കാൻ പദ്ധതി തയാറാക്കി ആദർശ് സമീപിച്ചിരുന്നു.
വിഷുക്കൈനീട്ടം പോലും കുട്ടികള്‍ അതിജീവന പ്രവര്‍ത്തികള്‍ക്കായി നല്‍കുകയാണ്. കളിപ്പാട്ടം വാങ്ങാനുള്ള പണംപോലും നൽകുന്ന കുഞ്ഞ് മനസുകളുടെ വലിപ്പം ലോകം അറിയണം. പോലീസ് ജീപ്പ് കൈനീട്ടി നിർത്തി പെൻഷൻ തുക നൽകിയ വല്യമ്മ, ആടിനെ വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കൊല്ലം സ്വദേശി സുബൈദ. കുരുമുളക് വിറ്റ് പണം നൽകിയവർ, ഇങ്ങനെ നിരവധി പേർ.
ഇതൊരു മനോഭാവത്തിന്റെ പ്രശ്നമാണ്. ഏത് പ്രയാസ അവസ്ഥയിലും സഹജീവികളോട് കരുതൽ ഉണ്ടാവണം എന്ന മനോഭാവം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതും ഉത്തരവ് ഇറങ്ങിയതും. അതും സമ്മതിക്കില്ലെന്നാണ് ന്യൂനപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഉത്തരവ് കത്തിച്ചവർ അപഹാസ്യരാകും: വിദ്യാർഥിയെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി
07:46 PM Apr 25, 2020 | Deepika.com