മാനസിക വൈകല്യമുള്ള തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേരെ നിരീക്ഷണത്തിലാക്കി. കോവിഡ് ബാധിതനുമായി സന്പർക്കം ഉണ്ടായെന്ന സംശയത്തെ തുടർന്നാണ് നടപടി.
സാമൂഹ്യക്ഷേമ ഓഫീസറും സിഐയും ഉൾപെടെയുള്ളവരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. തമിഴ്നാട് സ്വദേശിക്ക് മാനസിക വൈകല്യമുള്ളതിനാൽ ഇയാളുടെ സമ്പര്‍ക്ക പട്ടികയോ മറ്റു വിവരങ്ങളോ തയാറാക്കാൻ സാധിക്കുന്നില്ല. ഇതോടെയാണ് ഇത്രയധികം പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.
ഇയാൾ ഏറെ നാളായി കോഴിക്കോട് തെരുവില്‍ കഴിയുന്നയാളാണ്. 67 വയസുകാരനായ ഇയാളെ 20 ദിവസം മുൻപ് കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള താത്കാലിക അഗതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം അഗതി മന്ദിരത്തിലെ റൂമില്‍ കഴിഞ്ഞിരുന്ന മറ്റുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ
05:34 PM Apr 25, 2020 | Deepika.com