സംസ്ഥാനത്തുതന്നെ ശ്രദ്ധിക്കപ്പെട്ട കോവിഡ് കേസായിരുന്നു ഷേര്ളിയുടേത്. രോഗം ഭേദമായി ആശുപത്രി വിടാന്‍ വേണ്ടിവന്നത് 48 ദിവസം. ഒന്നിടവിട്ട ദിനങ്ങളില്‍ നടന്ന സ്രവപരിശോധനയില്‍ 19 എണ്ണം പോസിറ്റീവ്. 21, 22 ഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവായപ്പോള്‍ റാന്നി വടശേരിക്കര ചെറുകുളഞ്ഞി പരുമലയില്‍ ഷേര്‍ളി ഏബ്രഹാമിന് (62) ഇന്നലെ ആശുപത്രി വിടാനായി. കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലായിരുന്നു ഷേര്‍ളി.
രണ്ടാംഘട്ട കൊറോണ സ്ഥിരീകരണത്തിലെ ഇറ്റലിയില്‍നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയിലായിരുന്നു ഷേര്‍ളി ഏബ്രഹാം. ഇവരുടെ മകള്‍ ഗ്രീഷ്മ (28)യക്കും രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഇരുവരെയും ജില്ലാ ആശുപത്രിയിലാക്കി. 10ന് ഫലം പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മയാണ് ഷേര്‍ളി. പരിചരണം നൽകിയ പലരും പ്രിയപ്പെട്ടവരായി മാറിയതിനാൽ അവരെ പിരിയുന്ന ദുഃഖത്തിലായിരുന്നു ഷേർളിയുടെ മടക്കം. ഡോക്ടര്‍മാരും നഴ്സുമാരും എല്ലാം എന്റെ മക്കളെപ്പോലെയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭയെ ചൂണ്ടി ഷേര്‍ളി പറഞ്ഞു.
ഡോക്ടറെ ഞാന്‍ മോളെ എന്നല്ലാതെ വിളിച്ചിട്ടില്ല. എനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും പ്രയത്നിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. കുടുംബവുമായി അകന്നായിരുന്നു ജീവിതം. മകള്‍ ആശുപത്രിയിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിലായിരുന്നു. മകന് ഡല്‍ഹിയില്‍ ലോക്ക്ഡൗണില്‍ കുടുങ്ങി. ഭര്‍ത്താവും കൊച്ചുമക്കളും വീട്ടിലായിരുന്നു. ഇങ്ങനെ വീടുമായി ബന്ധപ്പെട്ട ആകുലതകളില്‍ കഴിയുമ്പോഴും ആശ്വാസവുമായി എല്ലാവരും ഒപ്പംനിന്നെന്നു ഷേര്‍ളി.
ആശുപത്രിയില്‍ എത്തിയതു മുതല്‍ ഒന്നിടവിട്ട ദിനങ്ങളിലാണ് ഷേര്‍ളിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതില്‍ ഏപ്രില്‍ രണ്ടിന് അയച്ച സാമ്പിള്‍ ഫലം മാത്രം നെഗറ്റീവായി. പിന്നീടുള്ളതെല്ലാം പോസിറ്റീവായിരുന്നു. 15നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് എവര്ക്ലീന് എന്ന മരുന്ന് ഒന്നിടവിട്ട ദിനങ്ങളില്‍ നല്കാന് തീരുമാനിച്ചു. രക്താതിസമ്മര്‍ദവും കൊളസ്ട്രോളും ഉണ്ടായിരുന്നതിനാല്‍ റിസ്ക് വിഭാഗത്തിലായിരുന്നു കോവിഡ് ചികിത്സ.
പിന്നീട് അയച്ച സ്രവപരിശോധനകളില്‍ 21, 22 ഫലങ്ങള്‍ നെഗറ്റീവായി. തുടര്‍ച്ചയായി രണ്ട് ഫലങ്ങള്‍ നെഗറ്റീവായെങ്കില്‍ മാത്രമേ രോഗവിമുക്തയായി എന്നു തീരുമാനിക്കാനാകൂ. ഷേര്‍ളിയുടെ മകള്‍ ഗ്രീഷ്മ കഴിഞ്ഞ 17ന് ആശുപത്രി വിട്ടിരുന്നു. ഒരാഴ്ച മുമ്പേ ഗ്രീഷ്മയുടെ ഫലം നെഗറ്റീവായെങ്കിലും അമ്മയുടെ ഫലംകൂടി നെഗറ്റീവാകാന്‍ ആശുപത്രിയില്‍ താമസിച്ചിരുന്നു. ആശുപത്രി വിട്ട ഷേര്ളിയോടു വീട്ടില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊടുന്തറ, ചിറ്റാര്‍ സ്വദേശികള്‍ എന്നിവര്‍ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ പത്തനംതിട്ട ജില്ലയില്‍ മൂന്നു പേര് മാത്രമാണ് ഇനി കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
കോവിഡിനെ തോല്പിച്ചു 48-ാം ദിനം ഷേര്‍ളി ആശുപത്രി വിട്ടു
03:39 PM Apr 25, 2020 | Deepika.com