സംസ്ഥാന അതിർത്തി പങ്കിടുന്ന ജില്ലകളിൽ പരിശോധനകൾ കർശനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അതിർത്തിയിലൂടെ സംസ്ഥാനത്തേക്കു കാൽനടയായി കടക്കാൻ തുടർച്ചയായ ശ്രമങ്ങളാണ് നടക്കുന്നത്. കർണാടകത്തിലെ കുടകിൽനിന്ന് 57 പേർ അതിർത്തി കടന്നെത്തി. ഇന്നലെ മാത്രം എട്ടുപേരാണ് നടന്നെത്തിയത്. ഇവരെയെല്ലാം കൊറോണ കെയർ സെന്ററിലാക്കി.
• മേയ് മൂന്നുവരെ സംസ്ഥാനത്ത് ഗ്രീൻ സോണ്‍ പ്രഖ്യാപനം ഉണ്ടാവില്ല.
• കോവിഡ് ഇതര രോഗം ബാധിച്ചവർക്ക് ജീവൻരക്ഷാ മരുന്നുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നൽകും. നിർധനരായ ഡയാലിസിസ് രോഗികൾ, അവയവം മാറ്റിവച്ച മറ്റു രോഗികൾ, അർബുദരോഗ ബാധിതർ എന്നിവർക്ക് പ്രയോജനം.
• ഇൻസുലിൻ ഉൾപ്പെടെ അത്യാവശ്യ മരുന്നുകൾ ലഭിക്കാൻ കാലതാമസം വരുന്നപക്ഷം കാരുണ്യ, നീതി സ്റ്റോറുകളിൽ നിന്നു വാങ്ങുന്നതിനുള്ള അനുമതി തദ്ദേശസ്വയംഭരണ വകുപ്പ് നൽകി
• അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പ്രത്യേക സാന്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 15 കോടി രൂപ കൂടി അനുവദിച്ചു.
• കേരള തയ്യൽ തൊഴിലാളി ക്ഷേമബോർഡിന് പ്രത്യേക സാന്പത്തിക സഹായം വിതരണം ചെയ്യുന്നതിനായി ഒൻപതുകോടി 70 ലക്ഷം രൂപ അനുവദിച്ചു.
• ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങളും കാലതാമസവും ഒഴിവാക്കാൻ ബന്ധപ്പെട്ട ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയച്ചു.
• നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ.
• വിമാനടിക്കറ്റ് റീഫണ്ടിൽ മുഴുവൻ തുകയും തിരികെ കിട്ടുക ലോക്ക് ഡൗണ്‍ തീയതികളിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് എന്ന നിബന്ധന ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
• വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 307 ഏക്കർ ഭൂമിയിൽ പച്ചക്കറി, കിഴങ്ങ്, വാഴ എന്നിവ കൃഷി ചെയ്യാൻ തീരുമാനിച്ചു.
സംസ്ഥാന അതിർത്തി പങ്കിടുന്ന ജില്ലകളിൽ കർശന ജാഗ്രത
03:34 PM Apr 25, 2020 | Deepika.com