ഓക്സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ തുടങ്ങി. ഇന്നലെ രണ്ടു പേർക്കാണ് വാക്സിൻ നൽകിയത്. എലിസ ഗ്രനേറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിക്കാണ് ആദ്യ ഡോസ് നൽകിയത്.
പരീക്ഷണത്തിനായി എണ്ണൂറു സന്നദ്ധ പ്രവർത്തകരെയാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഗവേഷണങ്ങൾക്കു നേതൃത്വം നൽകുന്ന ഓക്സ്ഫഡിലെ വാക്സിനോളജി പ്രഫ.സാറ ഗിൽബെർട്ട് വാക്സിന് എൺപതു ശതമാനം വിജയ സാധ്യതയാണ് കല്പിച്ചിരിക്കുന്നത്. പരീക്ഷണം വിജയകരമായാൽ സെപ്റ്റംബറോടെ പത്തു ലക്ഷം ഡോസ് വാക്സിനുകൾ ഉത്പാദിപ്പിക്കാനാണു പദ്ധതി.
വാക്സിനു വിധേയരാകുന്നവരെ നിരന്തരം നിരീക്ഷണങ്ങൾക്കു വിധേയരാക്കും. ഇവർക്ക് അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നുള്ള റിസ്കുകൾ ബോധ്യപ്പെടുത്തിയ ശേഷമാണ് ട്രയൽസ്. എന്നാൽ, ഇവർക്ക് അപകട സാധ്യത ഇല്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലും വാക്സിൻ പരീക്ഷണം നടത്തും.
വൈറസ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായി ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരും മറ്റ് അത്യാവശ്യ ജീവനക്കാർക്കും കോവിഡ് പരിശോധനയ്ക്കു മതിയായ സംവിധാനങ്ങൾ ഇല്ലെന്ന പരാതികൾക്കിടെ കീ വർക്കർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇന്നലെ മുതൽ കോവിഡ് പരിശോധനയ്ക്കായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
ആദ്യ ദിനം മണിക്കൂറുകൾക്ക് ഉള്ളിൽത്തന്നെ ബുക്ക് ചെയ്യുന്ന ആളുകളുടെ ബാഹുല്യം മൂലം വെബ്സൈറ്റ് താത്കാലികമായി അടയ്ക്കേണ്ടി വന്നു. പരിശോധന ഫലവും ബുക്ക് ചെയ്യുന്ന വിവരങ്ങളും ടെസ്റ്റ് സെന്റർ സംബന്ധിച്ച വിവരങ്ങളും എല്ലാം ടെക്സ്റ്റ് മെസേജ് ആയി ലഭിക്കുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള ആശുപത്രികളിലെ ടെസ്റ്റിംഗ് സെന്റകളും ഡ്രൈവ്ത്രൂ ടെസ്റ്റിംഗ് സെന്ററുകളും കൂടാതെ ആർമിയുമായി സഹകരിച്ചു പോപ്പ്അപ് മൊബൈൽ ടെസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തും.
ഷൈമോൻ തോട്ടുങ്കൽ
ഓക്സ്ഫഡിൽ വാക്സിൻ ട്രയൽ; രണ്ടു പേർക്കു നൽകി
01:50 PM Apr 25, 2020 | Deepika.com