അമേരിക്കയിൽ കൊറണ വ്യാപനം ആരംഭിച്ചതിനുശേഷം തൊഴിൽ നഷ്ടമായവരുടെ എണ്ണം സർവകാല റിക്കാർഡിലേക്ക്. ഇന്നലെ വരെയുള്ള കണക്കുപ്രകാരം രണ്ടുകോടി അറുപതു ലക്ഷം പേരാണ് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇനിയും ഇതു കൂടാനാണു സാധ്യതയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതുകൂടാതെ, ചെറുകിട ബിസിനസുകാരെ സഹായിക്കാനായി നേരത്തേ അനുവദിച്ച തുക തികയാതെ വന്നതുകൊണ്ട് 484 ബില്യൻ ഡോളർകൂടി ഇന്നലെ ട്രംപ് ഭരണകൂടം അനുവദിച്ചു. ഇതു ലോണായിട്ടാണ് കൊടുക്കുന്നതെങ്കിലും പിന്നീടു പൂർണമായി എഴുതിത്തള്ളുമെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതു പ്രയോജനപ്പെടുത്താൻ എല്ലാ ബിസിനസുകാരും ശ്രമിക്കുന്നുണ്ട്.
ഇതിനിടയിൽ ന്യൂയോർക്ക് സംസ്ഥാനത്ത് അഞ്ചിൽ ഒന്ന് ആളുകൾക്കു കോവിഡ് ബാധിച്ചിരിക്കാമെന്നു ഗവർണർ ആൻഡ്രൂ ക്വോമോ പത്രസമ്മേളനത്തിൽ പറഞ്ഞു. ന്യൂയോർക്കിൽ നടത്തിയ റാപിഡ് ടെസ്റ്റിൽ 21 ശതമാനം ആളുകൾക്കു കോവിഡ് രോഗം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുപ്രകാരം ഏതാണ്ട് ഇരുപതു ലക്ഷം പേർക്കെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്നും എന്നാൽ ആശുപത്രികളിൽ ചികിത്സ തേടാതെതന്നെ രോഗം ഭേദമായിരിക്കാമെന്നും ക്വോമോ പറഞ്ഞു.
മലേറിയ മരുന്നിനെ വിമർശിച്ചു, പുറത്താക്കി
ന്യൂയോർക്കിൽ മരണ നിരക്ക് അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും അമേരിക്കയിൽ മൊത്തം മരണം ഇന്ന് അരലക്ഷം കടന്നു. രോഗ ബാധിതരുടെ എണ്ണം ഏതാണ്ട് ഒന്പതു ലക്ഷത്തോട് അടുക്കുകയും ചെയ്യുന്നു.
അമേരിക്കയിൽ കോവിഡ് -19 പ്രതിരോധത്തിനായി പ്രസിഡന്റ് ട്രംപ് മുൻകൈയെടുത്തു വാങ്ങിയ മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് കൊറോണയെ പ്രതിരോധിക്കാൻ നന്നല്ല എന്നു പറഞ്ഞതുകൊണ്ടാണ് കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടുപിടിക്കാനുള്ള സംഘത്തിന്റെ തലവൻ സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്തതെന്നു ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ ചെയർമാൻകൂടിയായ ഡോ. റിക്ക് ബ്രൈറ്റ് പറഞ്ഞു.
രാഷ്ട്രീയ സ്വാധീനത്തിൽപ്പെട്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽനിന്നു വലിയ തോതിൽ ക്ലോറോക്വിൻ വാങ്ങിയതെന്നു ഡോ. റിക്ക് വിമർശിച്ചിരുന്നു. ഇത് ആരോഗ്യപ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഷോളി കുന്പിളുവേലി
അമേരിക്കയിൽ തൊഴിൽ നഷ്ടം സർവകാല റിക്കാർഡിൽ
01:44 PM Apr 25, 2020 | Deepika.com