യൂറോപ്യൻ യൂണിയൻ ബജറ്റിലേക്കുള്ള സ്വന്തം വിഹിതം കൂട്ടാൻ ജർമനി സ്വമേധയാ സന്നദ്ധത അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാനുള്ള കരുതൽ എന്ന നിലയിലാണിതെന്നു ചാൻസലർ അംഗല മെർക്കൽ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയന്റെ പരിഗണനയിലിരിക്കുന്ന ഭീമൻ രക്ഷാ പാക്കേജ് സംബന്ധിച്ച ചർച്ചകൾക്കു മുന്നോടിയായി ജർമൻ എംപിമാരെ അഭിസംബോധന ചെയ്യുന്പോഴാണ് മെർക്കൽ ഇക്കാര്യം വിശദീകരിച്ചത്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നു ജർമനിയിലെത്തിച്ച കോവിഡ് ബാധിതരുടെ ചികിത്സാച്ചെലവ് പൂർണമായി സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ അറിയിച്ചു.
ഫ്രാൻസിൽനിന്നും ഇറ്റലിയിൽനിന്നുമാണ് കൂടുതൽ രോഗികളെയും എത്തിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഇരുനൂറോളം പേർ ഇപ്പോഴും ജർമനിയിലെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഏകദേശം ഇരുപതു മില്യൻ യൂറോയാണ് ഇവർക്കു പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവ്. യൂറോപ്യൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഇവരുടെ ചെലവ് സർക്കാർ വഹിക്കുന്നതെന്നും സ്പാൻ വിശദീകരിച്ചു.
പുറത്തുനിന്നു കൊണ്ടുവന്നവരുടെ ചികിത്സാച്ചെലവ് ജർമനി വഹിക്കും
01:43 PM Apr 25, 2020 | Deepika.com