കോവിഡ് ഭീതിയിൽ കേരളം വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിയിട്ട് ഒരു മാസം. കഴിഞ്ഞ മാസം 24ന് ആരംഭിച്ച ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിട്ടു. മേയ് മൂന്നിലേക്കു കണ്ണുംനട്ടു ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ദേശവ്യാപകമായ ലോക്ക് ഡൗണ്‍ മാർച്ച് 25നു തുടങ്ങുന്നതിന് ഒരു ദിവസം മുമ്പേ കേരളത്തിൽ ലോക്ക് ഡൗണ്‍ തുടങ്ങിയിരുന്നു. അവശ്യസർവീസ് ഒഴികെയുള്ള മുഴുവൻ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടുള്ള ലോക്ക് ഡൗണ്‍ അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ ഒരു മാസം പൂർത്തിയാക്കി എന്നത് ശ്രദ്ധേയം.
ഭക്ഷ്യവസ്തുക്കളുൾപ്പെടെ അവശ്യസാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ടായില്ല എന്നത് ലോക്ക് ഡൗണ്‍ ദുരിതങ്ങൾക്കിടയിലും സാധാരണക്കാർക്ക് ആശ്വാസമായി.
കോവിഡ് വ്യാപനത്തിനു തടയിടാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാൻ പത്തു ദിവസം മാത്രം അവശേഷിക്കുന്പോൾ കേരളത്തിലും ആശങ്കകൾ അകന്നിട്ടില്ല.
എങ്കിലും രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു തലേദിവസമായ മാർച്ച് 23നു കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 97 ആയിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളതും അന്നു കേരളത്തിലായിരുന്നു. അന്നു രാജ്യത്താകെ രോഗികളുടെ എണ്ണം 470. ഒരു മാസം പിന്നിടുന്പോൾ കേരളത്തിൽ രോഗികളുടെ എണ്ണം 447 ആയി ഉയർന്നു. ഏതാണ്ട് നാലര മടങ്ങ്. കണ്ണൂരിൽ മരിച്ച മാഹിക്കാരനെ കൂടി ഉൾപ്പെടുത്തിയാലും സംസ്ഥാനത്തു മരണം മൂന്ന്.
കേരളം ഇപ്പോൾ കോവിഡ് ബാധിതരുടെ പട്ടികയിൽ രാജ്യത്തു പന്ത്രണ്ടാം സ്ഥാനത്താണ്. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം ബഹുദൂരം മുന്നിലാണെന്ന് ആശ്വസിക്കാം.
ലോക്ക്ഡൗണിന് ഒരു മാസം; മേയ് മൂന്നിലേക്കു കണ്ണുനട്ട് ജനം
04:09 PM Apr 24, 2020 | Deepika.com