ഇടുക്കി ജില്ലയിൽ നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ഏലപ്പാറ - രണ്ട്, മണിയാറൻകുടി - ഒന്ന്, നെടുങ്കണ്ടം പുഷ്പകണ്ടം -ഒന്ന് എന്നിവിടങ്ങളിലാണ് പുതുതായി രോഗം. ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി. പത്തുപേർ സുഖംപ്രാപിച്ചു. പുതിയ രോഗികളെല്ലാവരും വീടുകളിൽ ക്വാറന്റൈനിലായിരുന്നു. ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.
ഏലപ്പാറയിൽ 62-കാരിയായ അമ്മയ്ക്കും 35-കാരനായ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂറിൽനിന്ന് ബൈക്കിൽ മാർച്ച് 25ന് എത്തിയ മകൻ വീട്ടിൽതന്നെ കഴിയുകയായിരുന്നു. മകനിൽനിന്നാകാം അമ്മയ്ക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. 65-കാരനായ അച്ഛനും യുവാവിന്റെ ഭാര്യയും ഒന്പതു മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവർക്കു രോഗം ബാധിച്ചിട്ടില്ല.
മണിയാറൻകുടി സ്വദേശിയായ 35-കാരൻ പൊള്ളാച്ചിയിൽനിന്നു ദിവസങ്ങൾക്കുമുന്പ് ലോറിയിൽ അങ്കമാലിയിലെത്തിയതാണ്. അവിടെനിന്ന് ഓട്ടോറിക്ഷയിൽ വരുന്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റൈനിലാക്കി.
നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30-കാരിക്ക് ചെന്നൈയിൽനിന്നാണു രോഗം പിടിപെട്ടതെന്നു സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയിൽ പോയി മാർച്ച് 18ന് വീട്ടിലെത്തിയ ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. നാലുപേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കിയിൽ രോഗം അതിർത്തികടന്നു വന്നത്
02:41 PM Apr 24, 2020 | Deepika.com