ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഇന്നലെ വരെയുള്ള കണക്കുകളിൽ സംസ്ഥാനത്ത് കോവിഡ് പരിശോധന നടന്നിരിക്കുന്നത് 16,818 പേരിൽ മാത്രമാണ്. ഇതുൾപ്പെടെ സംസ്ഥാനത്തു മൊത്തം കോവിഡ് -19 പരിശോധന നടന്നിരിക്കുന്നത് 21334 പേരിലാണ്.
ലോക്ക്ഡൗണ്‍ ആരംഭിക്കുന്പോൾ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 109 ആയിരുന്നെങ്കിൽ ഇന്നലെ ഇത് 447 ആയി. ഇതിൽ 129 പേർ മാത്രമാണ് നിലവിൽ ആശുപത്രിയിലുള്ളത്. സംസ്ഥാനത്ത് 21,334 സ്രവപരിശോധന നടന്നതിൽ 447 എണ്ണം പോസിറ്റീവും 20,326 എണ്ണം നെഗറ്റീവുമെന്നതാണ് കണക്ക്.
ലോക്ക്ഡൗണ്‍ നിലവിൽ വന്ന കഴിഞ്ഞ മാർച്ച് 24വരെ സംസ്ഥാനത്ത് 4,516 പേരിൽ മാത്രമാണ് പരിശോധന നടന്നിരുന്നത്. അന്ന് 109 കേസുകൾ സംസ്ഥാനത്തു സ്ഥിരീകരിക്കുകയും 3,331 ഫലങ്ങൾ നെഗറ്റീവായി ലഭിക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങുന്ന കാലയളവിൽ ശരാശരി 200 പരിശോധനകൾ മാത്രമാണ് പ്രതിദിനം സംസ്ഥാനത്തു നടന്നുവന്നിരുന്നത്.
മാർച്ച് 29 എത്തിയപ്പോൾ 623 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇക്കാലയളവിൽ ഏറ്റവുമധികം സ്രവം പരിശോധനയ്ക്ക് അയച്ചത് കഴിഞ്ഞ 16നാണ് 925 സാന്പിളുകൾ അയച്ചു. നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരാശരി 450 സാന്പിളുകളാണ് പരിശോധിച്ചുവരുന്നത്.
രോഗലക്ഷണം പ്രകടിപ്പിക്കുന്നവരിൽ മാത്രമാണ് ആദ്യം പരിശോധന നടന്നിരുന്നത്. ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നെത്തിയവരിലും പരിശോധന നടന്നത് കാസർഗോഡ്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ്. മറ്റു ജില്ലകളിലെ വിദേശരാജ്യങ്ങളിൽനിന്നെത്തിയവരിലടക്കം രോഗലക്ഷണവുമായി എത്തിയവരും ആശുപത്രി ഐസൊലേഷനിൽ കഴിഞ്ഞവരുടെയും സ്രവം മാത്രമാണ് പരിശോധനയ്ക്കെടുത്തത്.
രോഗലക്ഷണങ്ങളില്ലാത്തവരിലും പരിശോധന ആദ്യം നടന്നത് പത്തനംതിട്ടയിലാണ്. ഇത്തരക്കാരിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ ജാഗ്രത കാട്ടിത്തുടങ്ങിയത്. പിന്നാലെ കോഴിക്കോട്, കണ്ണൂർ മലപ്പുറം ജില്ലകളിൽ സമാനമായ രീതിയിൽ പോസിറ്റീവ് കേസുകളുണ്ടായി.
പരിശോധനകളിൽ മുന്നിട്ടുനിൽക്കുന്നത് കാസർഗോഡാണ്. 22 വരെ കാസർഗോഡ് ജില്ലയിൽ 3385 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 172 പോസിറ്റീവ് കേസുകളുണ്ടായി. പത്തനംതിട്ടയിൽ 2957 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 17 എണ്ണം പോസിറ്റീവായി. കണ്ണൂരിൽ 22വരെ 2432 സാന്പിളുകൾ പരിശോധിച്ചതിൽ 109 എണ്ണം പോസിറ്റീവായി.
മലപ്പുറത്ത് 1654 സാന്പിളുകളാണ് പരിശോധിച്ചത്. 22 എണ്ണം പോസിറ്റീവായി. കൂടതൽ പരിശോധന നടന്ന മറ്റൊരു ജില്ല കൊല്ലമാണ്. 1260 സാന്പിളുകളാണ് കൊല്ലത്ത് 22 വരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ പത്തെണ്ണമാണ് പോസിറ്റീവായത്. വളരെ കുറച്ച് പരിശോധന നടന്ന ജില്ലകളിൽ വയനാട്, കോട്ടയം എന്നിവയാണ്. വയനാട്ടിൽ 284, ഇടുക്കി 587, കോട്ടയം 674 എന്നിങ്ങനെയാണ് കണക്ക്. രോഗവിമുക്തിയിലും മറ്റും മുന്നിട്ടുനിന്നതും ഈ ജില്ലകളാണെന്നതും ശ്രദ്ധേയമാണ്.
ബിജു കുര്യൻ
സംസ്ഥാനത്ത് കോവിഡ് പരിശോധന 16,818 പേരിൽ
02:38 PM Apr 24, 2020 | Deepika.com