ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ കേരളത്തിലേക്കു മറ്റു സംസ്ഥാനങ്ങളിൽനിന്ന് മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നും ഇതിനെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ആളെ കൊണ്ടുവരുന്നതിന് ചിലർ കരാർ ഏറ്റെടുത്ത് പ്രവർത്തിക്കുന്നതായും കർണാടകയിൽനിന്ന് പണം വാങ്ങി ആളുകളെ എത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ കർക്കശമായ നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകി. തമിഴ്നാട് കർണാടക അതിർത്തി മേഖലകളിൽ ആളുകൾ ഇരുവശങ്ങളിലേക്കും കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയലുള്ള അത്യാവശ്യങ്ങൾക്കു വേണ്ടി ജില്ല കടക്കുന്നവർ ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നോ പോലീസ് മേധാവിയോടോ പാസ് നേടണം. അത്തരക്കാർക്കു മാത്രമേ ജില്ല കടക്കാൻ അനുമതിയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ല. എല്ലാവർക്കും ആവശ്യങ്ങളുണ്ട്. എന്നുവച്ച് ലോക്ക്ഡൗണ്‍ ലംഘിക്കാനാവില്ല. അതുകൊണ്ടുതന്നെ അനധികൃത യാത്രകൾ തടയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പണം വാങ്ങി കർണാടകയിൽനിന്ന് കേരളത്തിലേക്കു മനുഷ്യക്കടത്ത്; കർശന നടപടി
07:07 PM Apr 23, 2020 | Deepika.com