ജർമനിയിലും മാസ്കുകൾ സർവ സാധാരണമാവുന്നു. മിക്ക സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കിത്തുടങ്ങി. ബർലിൻ ബ്രാണ്ടൻബുർഗ്, വെസ്റ്റ് ഫാളിയ, സാർലാൻഡ്, റൈൻലാൻഡ് ഫാൽസ്, നീഡർസാക്സണ് എന്നീ സംസ്ഥാനങ്ങളിൽ ഇതുവരെ മാസ്ക് ധാരണം നിർബന്ധമാക്കിയിട്ടില്ല. ജർമനിയിലെ പതിനൊന്നു സംസ്ഥാനങ്ങളിൽ ഏപ്രിൽ 29 മുന്പ് മാസ്ക് നിയമം പ്രാബല്യത്തിലാവും.
മൂക്കും വായും മൂടുന്ന തരത്തിൽ സ്കാർഫ് കെട്ടിയാലും മതിയാകും. കടകളിൽ കയറുന്നവർക്കു മാസ്ക് നിർബന്ധമാണ്. കൊറോണക്കാലത്തു വുപ്പർത്താലിലെ മൃഗശാലയിൽ ആനക്കുട്ടി പിറന്നതും വാർത്തയായി. 628 ദിവസത്തെ ഗർഭകാലം കഴിഞ്ഞാണ് 100 കിലോഗ്രാം തൂക്കമുള്ള ആനക്കുട്ടി പിറന്നത്.
വാക്സിൻ പരിശോധന
കൊറോണ വൈറസ് പ്രതിരോധ നടപടികളിൽ പുതിയ ചുവടുമായി ജർമനി. വാക്സിൻ കണ്ടെത്താനുള്ള ക്ലിനിക്കൽ പരിശോധനകൾ ആരംഭിച്ചു. ഹെസ്സൻ സംസ്ഥാനത്തെ ഫ്രാങ്ക്ഫർട്ടിനടുത്തുള്ള ലാംഗെനിലെ പോൾ എർലിഷ് ഇൻസ്റ്റിറ്റ്യൂട്ടിനാണ് കൊറോണ വൈറസ് എന്ന നോവലിനുള്ള ആദ്യ ക്ലിനിക്കൽ പരിശോധനയ്ക്ക് ജർമനി അംഗീകാരം നൽകിയതായി രാജ്യത്തെ റെഗുലേറ്ററി ബോഡി ബുധനാഴ്ച അറിയിച്ചത്.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം കുറഞ്ഞത് 80 വാക്സിൻ പ്രോജക്ടുകൾ ആരംഭിച്ചതായി അസോസിയേഷൻ ഓഫ് റിസർച്ച് ബേസ്ഡ് ഫാർമസ്യൂട്ടിക്കൽ കന്പനികൾ പറയുന്നു. ലോകമെന്പാടും അംഗീകാരം ലഭിച്ച നാലാമത്തേ ട്രയലാണ് ജർമനിയിൽ നടക്കുന്നത്.
സ്പെയിനിൽ കാളപ്പോരിനും ലോക്ക് ഡൗണ്
കൊറോണ വൈറസ് കാരണം സ്പെയിനിന്റെ ഏറ്റവും പ്രശസ്തമായ കാളകളുടെ ഫിയസ്റ്റ ഈ വർഷം റദ്ദാക്കി.സ്പെയിനിലെ വടക്കൻ നഗരമായ പാംപ്ലോണയിലെ നവാറയിലാണ് സാൻ ഫെർമിൻ കാള ഫിയസ്റ്റ അഥവാ കാള ഉത്സവം പാംപ്ലോണയുടെ സിറ്റി കൗണ്സിൽ ഉപേക്ഷിക്കുന്നത്. ഫിയസ്റ്റ നടക്കുന്പോൾ സാമൂഹിക അകലം പാലിക്കാൻ സാൻ ഫെർമിനിൽ സാധ്യമാകില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കിയതെന്ന് ആക്ടിംഗ് മേയർ അന എലിസാൽഡെ അറിയിച്ചു.
ജൂലൈ ആറു മുതൽ എട്ടു ദിവസം നീണ്ടു നിൽക്കുന്ന സാൻ ഫെർമിൻ കാള ഫിയസ്റ്റയിൽ സാമുദായിക പരേഡുകൾ, സംഗീതകച്ചേരികൾ, കാളപ്പോര്, കൂടാതെ ദിവസേനയുള്ള "എൻസൈറോസ്’ അല്ലെങ്കിൽ കാള ഓട്ടം തുടങ്ങിയവയാണ് അരങ്ങേറുന്നത്.
കാളപ്പോരിന്റെ ചരിത്രത്തിൽ മൂന്നു പ്രാവശ്യമേ ഫെർമിൻ കാള ഫിയസ്റ്റ റദ്ദാക്കപ്പെട്ടിട്ടുള്ളു. 1937ലും 1938 ലും സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് ഇതു താത്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് 1978ൽ ഒരു വിദ്യാർഥിക്കു വെടിയേറ്റതിനെത്തുടർന്നും റദ്ദാക്കേണ്ടി വന്നു.
സ്വിസ് തീരുമാനത്തിൽ ആശങ്ക
മേയ് പതിനൊന്നു മുതൽ പ്രൈമറി സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള സ്വിറ്റ്സർലൻഡ് സർക്കാർ തീരുമാനത്തിൽ വ്യാപക ആശങ്ക. കിൻഡർ ഗാർട്ടനുകൾ അടക്കം ആറു ക്ലാസുകളിലെ കുട്ടികളാണ് മേയ് 11 മുതൽ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങുന്നത്.
ചെറിയ കുട്ടികൾ വീട്ടിൽ ഇല്ലെങ്കിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് കൂടുതൽ കാര്യക്ഷമമായി അവരുടെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. എന്നാൽ, മാതാപിതാക്കളിൽനിന്നും ആരോഗ്യ രംഗത്തെ വിദഗ്ധരിൽനിന്നും അടക്കം വലിയ ആശങ്കകളാണ് ഈ തീരുമാനത്തിൽ ഉയരുന്നത്.
എന്നാൽ, കുട്ടികൾക്കിടയിൽ കൊറോണ വൈറസ് ബാധ തീർത്തും പരിമിതമാണെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇതുവരെ പത്തു വയസിനു താഴെയുള്ള ആകെ 104 കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വോഡ്ക സാനിറ്റൈസറാക്കി സ്വീഡൻകാർ!
കോവിഡ് -19 ലോകത്തെ ഗ്രസിക്കുന്പോൾ അതിൽനിന്ന് എങ്ങനെയും രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് ജനം. രോഗപ്രതിരോധത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസറിനു പകരം സ്വീഡിഷുകാർ വോഡ്ക, ജിൻ പോലുള്ള മദ്യം ഉപയോഗിക്കുന്നതു വിനയാകുമെന്നു മുന്നറിയിപ്പ്.
സ്വീഡനിലെ ബിവറേജസ് കോർപറേഷനായ സിസ്റ്റം ബോലജെറ്റ് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊറോണ വൈറസിൽനിന്ന് ഹാൻഡ് സാനിറ്റൈസറിനു പകരം വോഡ്ക നിങ്ങളെ സംരക്ഷിക്കില്ലന്നും സ്പിരിറ്റുകൾ വാങ്ങി കൈകഴുകാൻ ഉപയോഗിക്കരുതെന്നുമാണ് സ്വീഡനിലെ സ്റ്റേറ്റ് മദ്യ ശൃംഖലയായ സിസ്റ്റം ബോലജെറ്റ് മുന്നറിയിപ്പ് നൽകുന്നത്.
വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാർഗം സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ഇടയ്ക്കിടെ കഴുകുക എന്നതാണ്. സാനിറ്റൈസറിലെ പ്രധാന ചേരുവ ആൾക്കഹോൾ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിലർ വോഡ്ക പകരം ഉപയോഗിക്കാൻ തുടങ്ങിയത്. സൂപ്പർ മാർക്കറ്റുകളിൽ ആവശ്യത്തിന് സാനിറ്റൈസറുകൾ കിട്ടാതെ വന്നപ്പോഴാണ് ജനം മദ്യത്തിലേക്കു തിരിഞ്ഞത്. എന്നാൽ, വൈറസിനെ കൊല്ലാനുള്ള ശേഷി മദ്യത്തിനില്ലെന്നു മുന്നറിയിപ്പിൽ പറയുന്നു.
ഒടുവിൽ ജർമനിയും മാസ്കിലേക്ക്
04:29 PM Apr 23, 2020 | Deepika.com