അമേരിക്കയിൽ കൊറോണയുടെ രണ്ടാം വരവ് അടുത്ത തണുപ്പു കാലത്തോടെ ഉണ്ടാകുമെന്നും അത് ഇതിലും കഠിനമായിരിക്കുമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്‍ഷൻ (സിഡിസി) ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് അറിയിച്ചു.
അതുകൊണ്ട് ഇപ്പോഴത്തെ രോഗവ്യാപനം കുറഞ്ഞാലും മാസ്ക് ധാരണം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ തുടരേണ്ടിവരും. എന്നാൽ, സാന്പത്തിക ഭദ്രത തിരികെ കൊണ്ടുവരാൻ ലോക്ക് ഡൗൺ എത്രയും പെട്ടെന്നു പിൻവലിക്കണമെന്നാവശ്യപ്പെടുന്നവർ തന്റെ സ്വരം വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്ക് സംസ്ഥാനത്തു പുതിയ രോഗികളുടെ എണ്ണത്തിലും അതുപോലെ മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് ഇനിമുതൽ അടിയന്തര പ്രാധാന്യമില്ലാത്ത സർജറികളും നടത്താവുന്നതാണെന്നു ഗവർണർ ആൻഡ്രു ക്വോമോ അറിയിച്ചു. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് അത്യാവശ്യ സർജറികൾ ഒഴികെ മറ്റെല്ലാ സർജറികളും ന്യൂയോർക്കിൽ മാറ്റിവച്ചിരുന്നു.
എന്നാൽ, അമേരിക്കയിൽ ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവു വന്നിട്ടില്ല. പ്രത്യേകിച്ച് ന്യൂജഴ്സി, പെനിസിൽവേനിയ, മിഷഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ. അമേരിക്കയിൽ ഇന്നലെയും 2,850 കോവിഡ് മരണങ്ങളുണ്ടായി.
ഇതോടുകൂടി കോവിഡ്-19 മൂലം അമേരിക്കയിൽ മരിച്ചവരുടെ സംഖ്യ 45,000 കടന്നു. ഇതിൽ നാല്പതിലധികം മലയാളികളുണ്ട്.
അമേരിക്കയിൽ തണുപ്പുകാലത്തു കോവിഡ് വീണ്ടും ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ്
04:22 PM Apr 23, 2020 | Deepika.com