സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പത്തൊന്പതു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പത്തു പേർ കണ്ണൂരിലാണ്. ഇതേത്തുടർന്ന് കണ്ണൂരിൽ നിയന്ത്രണങ്ങൾ കർക്കശമാക്കാൻ തീരുമാനിച്ചു. മാർച്ച് 12നും ഏപ്രിൽ 22നുമിടയിൽ നാട്ടിൽ വന്ന പ്രവാസികളെയും അവരുമായി അടുത്ത സന്പർക്കം പുലർത്തിയവരെയും പരിശോധിക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കണ്ണൂരിലെ പത്തിൽ ഒമ്പതു പേരും വിദേശത്തുനിന്നു വന്നവരാണ്. ഒരാൾക്കു സന്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. പാലക്കാട്ട് നാലു പേർക്കും കാസർഗോട്ട് മൂന്നു പേർക്കും മലപ്പുറം, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കു വീതവുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ടെ ഒരാളും മലപ്പുറം, കൊല്ലം ജില്ലകളിലുള്ളവരും തമിഴ്നാട്ടിൽ പോയിവന്നവരാണ്.
ചൊവ്വാഴ്ച 16 പേർ രോഗമുക്തരായി. കണ്ണൂരിൽ ഏഴും കാസർഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിൽ നാലു വീതവും തിരുവനന്തപുരത്ത് മൂന്നു പേരുമാണ് രോഗമുക്തരായത്. ഏറെ ദിവസങ്ങൾക്കു ശേഷമാണ് കേരളത്തിൽ ഒരു ദിവസം രോഗമുക്തരേക്കാൾ കൂടുതൽ രോഗബാധിതരുണ്ടാകുന്നത്. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുതിപ്പ് ആശങ്ക ഉണർത്തുന്നതാണ്.
ചൊവ്വാഴ്ച 19 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 426 ആയി. ഇവരിൽ 117 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 33,667 പേർ നിരീക്ഷണത്തിലുണ്ട്. 102 പേരെ ചൊവ്വാഴ്ച വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികളുള്ളത് കണ്ണൂരിലാണ്. ഈ സാഹചര്യത്തിൽ വ്യാപകമായ പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വരുംദിവസങ്ങളിൽ ലോക്ക് ഡൗണ് കർക്കശമാക്കും. ഓരോ വാഹനവും ഒരു സ്ഥലത്തെങ്കിലും പോലീസ് പരിശോധിക്കുമെന്ന് ഉറപ്പാക്കുമെ ന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ചൊവ്വാഴ്ച 19 പേർക്കു കോവിഡ്
12:05 PM Apr 22, 2020 | Deepika.com