വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരണമെന്ന് സർക്കാരിനോട് ഇപ്പോൾ പറയാനാകില്ലെന്നു സുപ്രീം കോടതി. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് സർക്കാർ തന്നെ മാർഗരേഖയുണ്ടാക്കും. പ്രവാസികളെ അടിയന്തരമായി തിരികെ കൊണ്ടുവരാനാവില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ തത്കാലം ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇറ്റലിക്കടുത്തുള്ള മാൾഡോവയിൽ കുടുങ്ങി കിടക്കുന്ന 450 മലയാളി വിദ്യാർഥികൾ അടക്കമുള്ളവരെ തിരികെ എത്തിക്കുന്നതു സംബന്ധിച്ച ഹർജികളാണു സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. വിമാനം ഇറങ്ങാൻ സമ്മതിച്ചാൽ മറ്റെല്ലാ സഹായങ്ങളും നൽകാമെന്ന് കേരളാ സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അഭിഭാഷകർ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ബ്രിട്ടണിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ തിരികെ എത്തിക്കുന്നത് അടക്കമുള്ള ഹർജികൾ നേരത്തെ തള്ളിയതാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്, ഇത്തരം വിഷയങ്ങളിൽ കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞു.
അതിനിടെ, കോവിഡ് വ്യാപനം ഏതെങ്കിലും ഒരു സംസ്ഥാനത്തു മാത്രമുണ്ടായ രോഗബാധയല്ലെന്ന് മറ്റൊരു ഹർജി പരിഗണിക്കവേ സുപ്രീം കോടതി നിരീക്ഷിച്ചു. പിപിഇ കിറ്റുകൾ അടക്കമുള്ള മെഡിക്കൽ സാമഗ്രികൾ ഏതെങ്കിലും ഒരു സംസ്ഥാനം വാങ്ങിക്കൂട്ടിയാൽ എന്തുചെയ്യുമെന്നു കോടതി ചോദിച്ചു. പിപിഇ കിറ്റുകൾ, മാസ്കുകൾ എന്നിവ അടക്കമുള്ള സാധനങ്ങൾ കേന്ദ്രസർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുന്നതാവും ഉചിതമെന്നു നിരീക്ഷിച്ച കോടതി, ഇതു സംബന്ധിച്ച ഹർജി തള്ളി. രാജ്യത്ത് കോവിഡ് ബാധിതരുടെ ചികിത്സ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീംകോടതി തള്ളി.
പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്ന് പറയാനാകില്ലെന്നു സുപ്രീംകോടതി
11:42 AM Apr 22, 2020 | Deepika.com