ആലപ്പുഴ ജില്ല കോവിഡ് മുക്തമായി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന, ചെങ്ങന്നൂർ താലൂക്ക് സ്വദേശികളായ രണ്ടുപേരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചതോടെയാണ് ആലപ്പുഴ കോവിഡ് മുക്തമാകുന്നത്.
ഇവരുടെ രണ്ടു സാന്പിളുകൾ നെഗറ്റീവ് ആയതോടെയാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ രോഗികൾ ആരുമില്ല. നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ ചെങ്ങന്നൂർ താലൂക്കിലെ രണ്ടു പേരാണ് ഇപ്പോൾ രോഗമുക്തരായി തിരിച്ചു പോകുന്നത്.
ജില്ലയിലാകെ അഞ്ചു പേർക്കാണു കോവിഡ് ബാധിച്ചിരുന്നത്. ജനുവരി 31-ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് ജില്ലയിൽ ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. മാവേലിക്കര താലൂക്ക് സ്വദേശിയായ ഇയാൾ ഫെബ്രുവരി 13-ന് രോഗ വിമുക്തനായി ആശുപത്രി വിട്ടു.
തുടർന്ന് മാർച്ച് 24-ന് ഖത്തറിൽനിന്ന് എത്തിയ കാർത്തികപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ ആറിന് ഇയാൾ രോഗവിമുക്തനായി. തുടർന്ന് ഏപ്രിൽ നാലിനും എട്ടിനും നിസാമുദ്ദീനിൽ നിന്ന് എത്തിയ ഓരോ വ്യക്തികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ എട്ടിന് ദുബായിൽ നിന്നെത്തിയ ചേർത്തല താലൂക്ക് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചേർത്തല താലൂക്ക് സ്വദേശിയെ ഏപ്രിൽ 17-ന് രോഗ വിമുക്തനായി ഡിസ്ചാർജ് ചെയ്തു.
അവസാന രണ്ടു രോഗികളും ആശുപത്രി വിട്ടു; കോവിഡ് മുക്തമായി ആലപ്പുഴ
07:48 PM Apr 20, 2020 | Deepika.com