ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ല. ഇതു വളരെയധികം ആശങ്കാജനകമായ കാര്യമാണെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. രമണ്‍ ഗംഗാഖേദ്കർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
80 ശതമാനം രോഗികൾക്കും രോഗലക്ഷണമില്ല. അവരെ കണ്ടെത്തുക എന്നതാണു നമ്മുടെ മുന്നിലുള്ള മുഖ്യപ്രശ്നങ്ങളിലൊന്ന്. പോസിറ്റീവ് ആയവരുടെ കോണ്ടാക്ടുകൾ ട്രേസ് ചെയ്ത് മാത്രമേ ഇവ കണ്ടെത്താനാകൂ. എല്ലാവരേയും ടെസ്റ്റ് ചെയ്യുക എന്നത് ഏതാണ്ട് അസാധ്യമാണെന്നും ഡോ. ഗംഗാഖേദ്കർ പറഞ്ഞു.
ഇനി കേസുകൾ വലിയ തോതിൽ കൂടുമെന്നു കരുതുന്നില്ല. മേയ് രണ്ടാം വാരത്തോടെ ഇക്കാര്യം കൂടുതൽ മെച്ചപ്പെട്ട തരത്തിൽ വിലയിരുത്താൻ കഴിയുമെന്നും ഡോ. ഗംഗാഖേദ്കർ കൂട്ടിച്ചേർത്തു. പരിശോധനാ രീതികളിൽ മാറ്റം വരുത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെന്നും ഐസിഎംആർ നിലപാട് സ്വീകരിക്കുന്നു.
അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 568 ആയി. 17,874 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1553 കേസുകളും 36 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് ബാധിച്ചവരിൽ 80 ശതമാനവും രോഗലക്ഷണങ്ങൾ ഇല്ലാത്തവർ; ആശങ്ക
07:42 PM Apr 20, 2020 | Deepika.com