മറ്റേതു യൂറോപ്യൻ രാജ്യത്തിനുമൊപ്പമായിരുന്നു ജർമനിയിലും കൊറോണ വൈറസ് പടരുന്നതിന്റെ വേഗം. എന്നാൽ, രാജ്യത്തെ മരണനിരക്ക് ഇറ്റലിയെയും ഫ്രാൻസിനെയും സ്പെയിനിനെയും അപേക്ഷിച്ച് ഇപ്പോൾ വളരെ കുറവ്.
ജർമനിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത ഇതിലൂടെ വ്യക്തമായി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെപ്പെട്ടെന്നു തന്നെ കൂടുതൽ പരിശോധന നടത്താനും രോഗികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ജർമനിക്കു കഴിഞ്ഞു.
ഇറ്റലി പോലുള്ള രാജ്യങ്ങളിൽ അറുപതിനു മേൽ പ്രായമുള്ളവർക്കു രോഗം ബാധിച്ചാൽ മരണം ഉറപ്പെന്ന സ്ഥിതി വരെയായിരുന്നു ഒരു ഘട്ടത്തിൽ. എന്നാൽ, മുതിർന്നവർക്കു പ്രത്യേക പരിചരണം നൽകാൻ ജർമനിക്കു സാധിക്കുന്നു. ലോക നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങൾ എല്ലാ രോഗികൾക്കും ഉറപ്പാക്കാൻ സാധിക്കുന്നു എന്നതാണ് ജർമൻ ആരോഗ്യ സംവിധാനത്തിന്റെ വിജയം.
ജർമനിയിൽ കൊറോണ വൈറസ് ബാധ പടർന്നതിനു ശേഷം രാജ്യത്തെ രോഗബാധിതരെ തേടിയുള്ള ടെസ്റ്റിംഗും ട്രാക്കിംഗും ഡാറ്റാ കളക്ഷനും ഘട്ടം ഘട്ടംമായി രോഗികളെ തരംതിരിക്കലും മറ്റും അടുക്കും ചിട്ടയോടുമാണ് നടന്നത്.
ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചതിനൊപ്പം തീവ്രപരിചരണ കിടക്കകളുടെ എണ്ണം 28,000 ൽനിന്ന് അതിവേഗം 40,000 ആക്കി വർധിപ്പിച്ചതും ഗുണം ചെയ്തു. ഇതോടെ പ്രായമായ രോഗബാധിതർക്കു മെച്ചപ്പെട്ട പരിചരണം ലഭിച്ചു. മരണനിരക്കും പിടിച്ചുനിർത്താനായി. പരിശോധനയ്ക്കു വിധേയരായ ആളുകളുടെ എണ്ണം 17,28,000 അധികമാണ്. കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ ജർമനിയിൽ നിയന്ത്രണത്തിലായെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പ്രമേഹബാധിതർ കൂടുതൽ സൂക്ഷിക്കണമെന്നും കോവിഡ് പിടിപെടാൻ സാധ്യത കൂടുതലാണെന്നും ബെർലിൻ ആസ്ഥാനമായുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്രക്കുറിപ്പിൽ പറയുന്നു. അതുപോലെ ഉയർന്ന രക്തസമ്മർദമുള്ളവരും ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പിടിച്ചുനിർത്തി ഡെൻമാർക്ക്
കൊറോണവൈറസ് ബാധ ഒരു മാസമായി വേട്ടയാടുകയാണെങ്കിലും ഡെൻമാർക്കിലെ മരണ നിരക്ക് അധികം ഉയരാതെ നോക്കാനായെന്ന് ഔദ്യോഗിക കണക്കുകൾ.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് മാർച്ച് 14 മുതൽ ഏപ്രിൽ 18 വരെ രാജ്യത്ത് 7,242 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, മരണസംഖ്യ 346 മാത്രമാണ്. 3,847 പേർ സുഖപ്പെട്ടു.ആക്ടീവ് കേസുകൾ 3049 ഉം സീരിയസ് കേസുകൾ 76 ഉം മാത്രമാണ്. സ്വീഡനിലും മറ്റും മരണ നിരക്കിൽ കുത്തനെ ഉയർന്നിടത്താണ് ഡെൻമാർക്കിന്റെ പ്രതിരോധം. സ്വീഡനിൽ 14,385 പേർക്കു ബാധിച്ചു. ആകെ മരണം 1540. ഇതുവരെ സുഖം പ്രാപിച്ചവർ 550 മാത്രം. ആക്ടീവ് കേസുകൾ 12,000 മുകളിൽ, ഗുരുതരാവസ്ഥയിൽ ആയിരത്തിലേറെ പേർ കഴിയുന്നു.
സ്പെയിനിൽ ലോക്ക് ഡൗണ്‍ നീട്ടി, ഇളവുകളും
സ്പെയിനിൽ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മേയ് ഒൻപതുവരെ നീട്ടിയെന്ന സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. എന്നാൽ, കുട്ടികൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നു സാഞ്ചസ് അറിയിച്ചു. ഏപ്രിൽ 27 മുതൽ കുട്ടികൾക്കു പുറത്തു സമയം അനുവദിക്കും. മാർച്ച് 14 മുതൽ ലോക്ക് ഡൗണിൽ കഴിയുന്ന സ്പെയിനിൽ വൈറസ് ബാധിച്ച് 20,453 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന മരണസംഖ്യ 565. ഭേദപ്പെട്ടവരുടെ എണ്ണം 77,000 ആയി.
ഡാറ്റാ ശേഖരണവുമായി സ്വിസ്
കോവിഡ് -19 ഡാറ്റ ശേഖരിക്കാനായി സ്വിസ് ശാസ്ത്രജ്ഞർ പുതിയ ഒരു ആപ്ലിക്കേഷൻ ആരംഭിച്ചു.
സൗജന്യ ആപ്ലിക്കേഷൻ രാജ്യത്തു രോഗത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. കോവിഡ് വ്യാപ്തിയുടെ യഥാർഥ ചിത്രം ഇപ്പോഴും വ്യക്തമാകുന്നില്ല എന്നതാണ് സ്വിറ്റ്സർലൻഡിലെ ആരോപണം. എന്നാൽ, ഇപ്പോൾ ബേണ്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് (ബിഎഫ്എച്ച്), മിഡാറ്റ സഹകരണസംഘം എന്നിവയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത കൊറോണ സയൻസ് എന്ന പുതിയ ആപ്ലിക്കേഷൻ കുറവ് പരിഹരിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമായ പുതിയ ആപ്ലിക്കേഷൻ കോവിഡ് ബാധിതർക്ക് അവരുടെ വിവരങ്ങളും ലക്ഷണങ്ങളുമൊക്കെ പങ്കുവയ്ക്കാനുള്ളതാണ്. അതേസമയം, വ്യക്തിവിവരങ്ങൾ മറ്റുള്ളവർക്കു ലഭ്യമാവുകയുമില്ല. ഒരാളുടെ വ്യക്തിഗത വിവരങ്ങളിൽ, പ്രായപരിധി, താമസസ്ഥലം എന്നിവ മാത്രമേ മറ്റുള്ളവർക്കു കാണാനാകൂ.
ജോസ് കുന്പിളുവേലിൽ
മുതിർന്നവരെ പരിചരിച്ച് ജർമനി
04:33 PM Apr 20, 2020 | Deepika.com