വിദേശ രാജ്യങ്ങളിൽ കോവിഡ് -19 വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്പോഴും ക്വാറന്റൈൻ ദിനങ്ങളിലൂടെ നാട്ടിലെയും വിദേശത്തെയും ദിനങ്ങൾ നഷ്ടപ്പെടുമെന്ന് പ്രവാസികൾക്ക് ആശങ്ക.
വിദേശത്തുനിന്നു നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽനിന്നു നേരെ സർക്കാർ നിർദേശിക്കുന്ന ഐസൊലേഷൻ കേന്ദ്രങ്ങളിലേക്കു മാറണം. ഇവിടെ 14 ദിവസവും തുടർന്നു വീട്ടിലെത്തിയാൽ 14 ദിവസവും ക്വാറന്റൈനിൽ കഴിയണം. ഇതു നിർബന്ധമാണെന്ന് അരോഗ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഒരു മാസത്തെയും ഒന്നര മാസത്തെയുമൊക്കെ അവധിക്കു വരുന്നവരുടെ അവധി മിക്കവാറും ക്വാറന്റെെനിൽ ആയിരിക്കും. അതിനേക്കാൾ വലിയ മറ്റൊരു കെണി അവധിക്കു ശേഷം വിദേശത്തേക്കു തിരിച്ചു ചെന്നാൽ അവിടെയും ഇതുപോലെ ക്വാറന്റെെനിൽ കഴിയേണ്ടി വരും എന്നതാണ്.
അവധി എന്ന കെണി
അവധിക്കു വന്നാൽ ഇതോടെ തങ്ങളുടെ വിലപ്പെട്ട ദിനങ്ങൾ ഇങ്ങനെ നഷ്ടമാകുമെന്ന ആശങ്കയാണ് മിക്ക പ്രവാസികൾക്കും. ഇനി വരുന്ന വഴിക്കെങ്ങാനും രോഗം പിടിപെട്ടാൽ ക്വാറന്റൈനും തുടർ പരിശോധനയും മറ്റുമായി വീണ്ടും ദിവസങ്ങൾ നഷ്ടപ്പെടും. ഒരു മാസത്തെ അവധി ലഭിച്ചവരൊക്കെ വലിയ അത്യാവശ്യങ്ങൾ ഇല്ലെങ്കിൽ അതതു രാജ്യങ്ങളിൽതന്നെ ചെലവഴിക്കുന്നതായിരിക്കാം നല്ലതെന്ന അഭിപ്രായവും ചില പ്രവാസികൾ പങ്കുവയ്ക്കുന്നുണ്ട്.
ചില കന്പനികൾ ജീവനക്കാരോട് വാർഷിക അവധി ഈ മാസങ്ങളിൽ എടുക്കാനുള്ള നിർദേശം നല്കിയിരിക്കുന്നു. ബിസിനസുകളും മറ്റും സ്തംഭിച്ചിരിക്കുന്നതു കണക്കിലെടുത്താണ് അവധിയെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. അവധിയെടുത്തു പോന്നാൽ തിരിച്ചു വിളിക്കുമോയെന്ന ആശങ്കയിൽ കഴിയുന്നവരുമുണ്ട്.
ക്വാറന്റൈൻ കേന്ദ്രങ്ങൾ
അതേസമയം, പ്രവാസികൾ നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാനായി ഐസൊലോഷൻ സംവിധാനങ്ങൾ സജ്ജീകരിച്ചു കഴിഞ്ഞു. ഒരുലക്ഷം ആളുകൾക്ക് ഐസൊലേഷനിൽ കഴിയാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ധ്യാന കേന്ദ്രങ്ങൾ, മതസംഘടനകളുടെ വിവിധ കെട്ടിടങ്ങൾ, ഹൗസ് ബോട്ടുകൾ എന്നിവയ്ക്കു പുറമേ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ ഹാളുകൾ, വീടുകൾ എന്നിവയും തയാറാക്കികഴിഞ്ഞു. അടുത്ത ഘട്ടത്തിൽ ഒരു ലക്ഷം പേർക്കു കൂടി ഐസൊലേഷൻ നൽകാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി വരികയാണ്.
മുൻഗണന
രോഗം ബാധിച്ചവർ, ഗർഭിണികൾ, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, മുതിർന്ന അംഗങ്ങൾ, വിസിറ്റിംഗ് വീസ കാലാവധി അവസാനിച്ചവർ, ജോലി നഷ്ടപ്പെട്ടവർ, ജോബ് വീസ തീർന്നവർ എന്നിവരെയാണ് ആദ്യ ഘട്ടത്തിൽ നാട്ടിലെത്തിക്കുന്നതിനു പരിഗണന നൽകിയിരിക്കുന്നതെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.
നാലു വിമാനത്താവളങ്ങളിലുമായി ഒരു ദിവസം 6,000 പേരെ എത്തിക്കാനാകുമെന്നാണ് നോർക്കയുടെ കണക്കുകൂട്ടൽ. കോവിഡ് പടർന്നു പിടിച്ചതോടെ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ 40 രാജ്യങ്ങളിൽ ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്. വിദേശത്തു വച്ചു കോവിഡ് ബാധിച്ചവർക്ക് 10,000 രൂപയും ജോലി താത്കാലികമായി നഷ്ടപ്പെട്ടവർക്ക് 5,000 രൂപയും നൽകാനുള്ള ക്രമീകരണവും നടത്തുന്നുണ്ടെന്നും കെ. വരദരാജൻ പറഞ്ഞു.
പ്രവാസികളുടെ അവധി ക്വാറന്റൈൻ കൊണ്ടുപോകും!
03:38 PM Apr 20, 2020 | Deepika.com